ഡബ്ലിന്‍: ക്രഷുകള്‍ക്ക് ഗവണ്മെന്റ് 100 ശതമാനം വിവിതം അനുവദിക്കണമെന്ന് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറായില്ലെങ്കില്‍ ഫീസ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഫണ്ട് ലഭിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ ക്രഷുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ 6 മാസത്തിനിടയില്‍ പത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്തു. കുട്ടികള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കൃത്യമായ അലവന്‍സുകളും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ജീവനക്കാര്‍ക്ക് മാസാമാസം ശമ്പളം നല്‍കാന്‍ കഴിയാത്തതിനാല്‍ ഫീസ് നിരക്ക് ഉയര്‍ത്താതെ നിവൃത്തിയില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
കെട്ടിടങ്ങളുടെ വാടകയും മറ്റും വര്‍ദ്ധിച്ചതോടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ തയ്യാറെടുക്കുന്ന ക്രഷുകള്‍ ഡബ്ലിനിലുമുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ വിലയിരുത്തിയ ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ കാതറിന്‍ സബോണ്‍ ഈ വാദത്തെ നിശിതമായി വിമര്‍ശിക്കുകയാണുണ്ടായത്. ക്രഷുകള്‍ക്ക് മാന്യമായ അലവന്‍സുകള്‍ നല്‍കുന്നുണ്ടെന്ന് പ്രതികരിച്ച മന്ത്രി ക്രഷുകളുടെ ഫീസ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അടുത്ത ബഡ്ജറ്റില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള സാമ്പത്തിക സഹായവും നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ക്രഷുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ ശിശു മന്ത്രാലയം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ ശിശു സംരക്ഷണം പൂര്‍ണമായും പൊതുമേഖലയില്‍ കൊണ്ട് വരാന്‍ കഴിയുമെന്നും കാതറിന്‍ സബോണ്‍ വിശദമാക്കി.
എ എം