ഹാര്‍വി കൊടുങ്കാറ്റിന് പിന്നാലെ അമേരിക്കയില്‍ ആഞ്ഞടിക്കാനൊരുങ്ങി ഇര്‍മയും

 

എറെ ദുരിതം സമ്മാനിച്ച് കടന്നുപോയ ഹാര്‍വി ചുഴലിക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റും യുഎസിനെ വിറപ്പിക്കാനെത്തുന്നു. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഇര്‍മാ കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്ക് കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നു. ഇതിനകം കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച് തുടങ്ങിയ ഇര്‍മാ ശനിയാഴ്ചയോടെ യുഎസിലെ ഫ്ളോറിഡയില്‍ എത്തുമെന്നാണു സൂചന. ഏറെ അപകടമുണ്ടാക്കുന്ന കാറ്റഗറി അഞ്ചിലാണ് ഇര്‍മായെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൊടുങ്കാറ്റ് ഇതിനകം കരീബിയന്‍ പ്രദേശത്ത് നാശം വിതച്ചുതുടങ്ങി. ഫ്രഞ്ച് അധീനതയിലുള്ള സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍ നിരവധി കെട്ടിടങ്ങള്‍ ഇതിനകം തകര്‍ന്നിട്ടുണ്ട്.ആളപായം ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെന്റ് മാര്‍ട്ടിനിലേക്കും സമീപത്തെ സെന്റ് ബര്‍ത്തലേമിയിലേക്കും നീങ്ങുന്നതിനു മുന്പ് കൊടുങ്കാറ്റ് ആന്റിഗ്വയിലും ബാര്‍ബഡോസിലും പരക്കെ നാശമുണ്ടാക്കിയിരുന്നു.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ പ്രഹരശേഷി ഇതിനകം കൈവരിച്ചുകഴിഞ്ഞ ഇര്‍മാ യുഎസിലെ ഫ്ളോറിഡയെ ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ഫ്ളോറിഡ സംസ്ഥാനത്തെ 67 കൗണ്ടികളിലും ഗവര്‍ണര്‍ റിക് സ്‌കോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റിന് ഇനിയും വേഗം കൂടുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച 60 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാക്കിയ ഹാര്‍വിയുടെ ദിരിതങ്ങളില്‍ നിന്ന് അമേരിക്കയിലെ ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങള്‍ കരകയറുന്നതിനിടെയാണ് വീണ്ടും അമേരിക്കയ്ക്ക് ഭീഷണിയായി ചുഴലിക്കാറ്റെത്തുന്നത്. ഹാര്‍വി ചുഴലിയില്‍ ജീവന്‍ നഷ്ടമായവരില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: