30,000 അടി ഉയരത്തില്‍ പൈലറ്റ് കോക്പിറ്റില്‍ കുഴഞ്ഞു വീണു; യാത്രക്കാര്‍ മരണം മുന്നില്‍ കണ്ടു

 

വിമാനം പറത്തിക്കൊണ്ടിരിക്കുമ്പോള്‍ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ?. വിമാനത്തില്‍ യാത്ര ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണിത്. രണ്ടു പൈലറ്റുമാരുണ്ടെങ്കിലും പ്രധാന പൈലറ്റിന് അസുഖം ബാധിച്ചാല്‍ എന്താകും സംഭവിക്കുക? കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റില്‍ നിന്ന് സൈപ്രസിലേക്ക് പുറപ്പെട്ടതായിരുന്നു തോംസണ്‍ ഹോളിഡേയ്‌സിന്റെ ഫ്‌ലൈറ്റ് നമ്പര്‍ 1714. ഇതിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നത് ഇതുപോലൊരു പ്രതിസന്ധിയായിരുന്നു.

ന്യൂകാസ്റ്റില്‍ നിന്ന് പറന്നുയര്‍ന്ന ഫ്‌ലൈറ്റിന്റെ ആദ്യ 15 മിനിറ്റുകള്‍ ശാന്തപൂര്‍ണ്ണമായിരുന്നു. പിന്നീടാണ് കോക്പിറ്റിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി പായുന്ന ഫ്‌ലൈറ്റ് ക്രൂവിനെ യാത്രക്കാരില്‍ ഒരാള്‍ ശ്രദ്ധിച്ചത്. കോക്പിറ്റിലേക്ക് നോക്കിയ യാത്രക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പൈലറ്റില്‍ ഒരാള്‍ നിലത്ത് കിടക്കുന്നു. കോക്പിറ്റിന്റെ തറയില്‍ നിറയെ കോഫി വീണിട്ടുണ്ട്.

യാത്രക്കാരെ മുഴുവന്‍ പരിഭ്രാന്തരാക്കിയ നിമിഷങ്ങളായിരുന്നു പിന്നീട്. പൈലറ്റ് പെട്ടെന്ന് കുഴഞ്ഞു വീണെങ്കിലും സഹപൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കി. ബള്‍ഗേറിയയിലെ വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. 16 മിനിറ്റുകള്‍ നീണ്ട ഭയാനകമായ അവസ്ഥയുടെ അന്ത്യമായിരുന്നുവത് എന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പൈലറ്റിന് ദേഹാസ്വസ്ഥ്യം മൂലമാണ് വിമാനം ബള്‍ഗേറിയയില്‍ ലാന്റ് ചെയ്തതെന്ന് തോംസണ്‍ ഹോളിഡേയ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പരിശീലനം നേടിയ വിമാന ജീവിനക്കാര്‍ സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നും വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചെന്നും തോംസണ്‍ ഹോളിഡേയ്‌സ് വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: