സിറിയയില്‍ പിടിമുറുക്കി സൈന്യം; പ്രധാന താവളം നഷ്ടമായി ഐഎസ്

 

സിറിയയില്‍ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട റാഖ നഗരവും അവര്‍ക്ക് കൈവിട്ടു. ചൊവ്വാഴ്ച നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലിന്റെയും മറ്റും നിയന്ത്രണം കുര്‍ദിഷ് പെഷ്‌മെര്‍ഗ സേനയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ജനാധിപത്യ സേന (എസ്ഡിഎഫ്) പിടിച്ചെടുത്തതോടെ അവസാനത്തെ പ്രധാന താവളവും അവര്‍ക്ക് നഷ്ടമായി. ഇനി ഡിര്‍ എസ്സോര്‍മാത്രമാണ് ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്.

റാഖ നഗരം പിടിച്ചെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും ഇസ്‌ളാമിക ജിഹാദികളുടെ ഭരണമെന്ന ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും വീണതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ മൊസൂള്‍ നഗരം നഷ്ടപ്പെട്ടതിനുശേഷം ഐഎസിന് ലഭിച്ച ഏറ്റവും കനത്ത തിരിച്ചടിയാണ് റാഖ നഷ്ടമായത്. ‘ഭൂമിയില്‍ ദൈവത്തിന്റെ ഭരണസ്ഥാപനത്തിന് തുടക്കമായി’ എന്ന് അലറിവിളിച്ചാണ് മൂന്നുവര്‍ഷംമുമ്പ് ഐഎസ് ഭീകരവാദികള്‍ റാഖയില്‍ കറുത്ത പതാക നാട്ടിയത്.

ഈവര്‍ഷം ജൂലൈ പത്തിന് മൊസൂള്‍ ഇറാഖി സൈന്യം കീഴ്‌പെടുത്തിയതോടെതന്നെ ഐഎസിന്റെ കാലിഫൈറ്റ് ഭരണത്തിന് അന്ത്യമായിരുന്നു. തുടര്‍ന്ന് മൊസൂളിന് പടിഞ്ഞാറുള്ള ടെല്‍ അഫറും തെക്കുള്ള ഹവിജയും ഐഎസിന് നഷ്ടപ്പെട്ടു. പതിവില്‍നിന്ന് വ്യത്യസ്തമായി ഒരു ഏറ്റുമുട്ടലിനുപോലും നില്‍ക്കാതെയാണ് ഇറാഖിലെ കിര്‍കുര്‍ക്കിനടുത്തുള്ള ഹവിജ നഗരം ഐഎസ് വിട്ടുകൊടുത്തത്. മുന്നൂറോളം ഐഎസ് സൈനികര്‍ കീഴടങ്ങുകയും ചെയ്തു. ഐഎസ് തീര്‍ത്തും ദുര്‍ബലമാകുകയാണെന്ന് ഈ കീഴടങ്ങല്‍ തെളിയിക്കുന്നു. എന്നാല്‍, റാഖ വിട്ടുകൊടുക്കാതിരിക്കാന്‍ അവസാന നിമിഷംവരെയും ഐഎസ് ശ്രമിച്ചിരുന്നു. നഗരത്തിലാകെ തുരങ്കം പണിത് രഹസ്യസങ്കേതങ്ങളും മറ്റും തീര്‍ത്തെങ്കിലും അമേരിക്കന്‍ വ്യോമ സേനയുടെയും കുര്‍ദ് അറബ്‌സേനയായ എസ്ഡിഎഫിന്റെയും യോജിച്ച നീക്കം ഐഎസിനെ തളര്‍ത്തി. മുന്നൂറോളം ഐഎസ് സൈനികര്‍ നഗരത്തില്‍നിന്ന് രക്ഷപ്പെട്ടു.

നാലുമാസം നീണ്ട റാഖയുദ്ധത്തില്‍മാത്രം 8000 പേരെ ഐഎസിന് നഷ്ടമായി. ഐഎസിന് ഭരണപ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നഷ്ടമായിരിക്കുന്നു. ഇതിനര്‍ഥം ഐഎസിന്റെ ഭീഷണി പൂര്‍ണമായും അവസാനിച്ചുവെന്നല്ല. ഇവിടെനിന്ന് പിന്മാറിയ ഐഎസ് ഭീകരവാദികള്‍ പല രാജ്യങ്ങളിലായി തിരിച്ചുവരവിനുള്ള അവസരം കാത്തുനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നെങ്കിലും ലിബിയ, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് അഭയകേന്ദ്രങ്ങളുണ്ട്. ഇറാഖ്- സിറിയ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതിനുപകരം മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ അവര്‍ ശ്രദ്ധിക്കും

ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള പ്രദേശം (തമിഴ്നാടിന്റെ വലിപ്പം) അധീനതയില്‍. നൂറു കോടി ഡോളര്‍ (65,000 കോടി രൂപ) സ്വത്ത്. പ്രതാപ കാലത്ത് ഐഎസ് എന്ന ഭീകരസംഘടനയുടെ അവസ്ഥയായിരുന്നു ഇത്. എന്നാല്‍ ശക്തമായ സൈനിക നീക്കങ്ങളും യുദ്ധവും ഇന്ന് ഐഎസിനെ ഏറെക്കുറെ നാമാവശേഷമാക്കിയിരിക്കുന്നു.

സിറിയയിലെ റാഖ സൈന്യം പിടിച്ചതോടെ ഐഎസിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായി. ഇറാഖിലെ മൊസൂളിലെ പത്തു ശതമാനം പ്രദേശം മാത്രമാണ് ഇന്ന് അവരുടെ കൈവശമുള്ളത്. 2014 ജൂണ്‍ 29നാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിന്റെ വലിയൊരു ഭാഗം പിടിച്ചെടുത്ത് മൊസൂളില്‍ വച്ച് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. സിറിയയും ഇറാഖും ചേര്‍ത്തുള്ള പ്രദേശം ശരീയത്ത് നിയമം പ്രാബല്യത്തിലുള്ള തന്റെ സാമ്രാജ്യമായും ഇയാള്‍ പ്രഖ്യാപിച്ചു. ലോകത്തെമ്പാടും നിന്ന് യുവാക്കളെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തു. കേരളത്തില്‍ നിന്നുപോലും ഇരുപത്തിലണ്ടിലേറെ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നത്. ഇവരില്‍ പലരും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: