ഉത്തരകൊറിയന്‍ പ്രശ്നത്തിന് ഉത്തരം കാണാന്‍ ട്രംപ് ഇന്ന് ജപ്പാനിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 12ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലേക്ക്പോകുന്നു.മിസൈല്‍ ബോംബ് പരീക്ഷണങ്ങളിലൂടെ തങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണിക്ക് പരിഹാരം തേടുകയാണ് ലക്ഷ്യം. ജോര്‍ജ്ജ് ബുഷ് 1992ല്‍ നടത്തിയതു കഴിഞ്ഞാല്‍ ജപ്പാനില്‍ ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ഏറ്റവും വലിയ സന്ദര്‍ശനമാണിത്.
യുഎസ് ജാപ്പനീസ് സംയുക്തസേനയെ യൊക്കോട്ട എയര്‍ബേസില്‍ അഭിസംബോധന ചെയ്യുന്ന ട്രംപ് ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയ ജപ്പാന്‍കാരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും. തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും ആറാമത്തെ അണുബോംബ് പരീക്ഷണവും നടത്തിയ ഉത്തരകൊറിയ ട്രംപിന്റെ കിരീടത്തിനുമീതേയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് യുഎന്‍ സുരക്ഷാകൗണ്‍സില്‍ വിലയിരുത്തുന്നത്.
ഗോള്‍ഫ് രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായി ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ഏബുമായി ഒരു റൗണ്ട് ഗോള്‍ഫ് കളിക്കും. ഈ വര്‍ഷമാദ്യം രണ്ടു നേതാക്കളും ഫ്ളോറിഡയിലാണ് അവസാനം ഗോള്‍ഫ് കളിനടത്തിയത്. രാജകുടുംബത്തെ സന്ദര്‍ശിക്കാന്‍ അലാസ്‌ക കൊട്ടാരത്തിലേക്കും ട്രംപിന് ക്ഷണമുണ്ട്. ട്രംപിനെ ഭാര്യ മെലാനിയയും അനുഗമിക്കുന്നുണ്ട്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് ട്രംപ് മനിലയിലേക്ക് ഒരുദിവസം മാറ്റിവച്ചിട്ടുമുണ്ട്.
ദക്ഷിണകൊറിയ,ചൈന,വിയറ്റ്നാം,ഫിലിപ്പിന്‍സ് എന്നിവിടങ്ങളും ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്. ഹവായിലെ നിറപ്പകിട്ടാര്‍ന്ന ചടങ്ങോടെയാണ് സന്ദര്‍ശനം തുടങ്ങുന്നത്. രണ്ടാംലോകമഹായുദ്ധ സ്മാരകമായഅരിസോണ മെമ്മോറിയലില്‍ 1941 പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ ഭാഗമായി ജപ്പാന്‍പട മുക്കിയ അമേരിക്കന്‍ കപ്പലില്‍ വീരചരമം അടഞ്ഞസൈനികര്‍ക്ക് പുഷ്പദലങ്ങള്‍ അര്‍പ്പിക്കും.
വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടത്തുന്നതെന്ന് പറയുന്നുവെങ്കിലും ഉത്തരകൊറിയക്കുമീതേ കൂടുതല്‍ അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ട്രംപിന്റെ സന്ദര്‍ശനമെന്ന് വ്യക്തമായിട്ടുണ്ട്. ഉത്തരകൊറിയക്കെതിരെ മേഖലയിലെ ഒരു സഖ്യമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണ് ഉത്തരകൊറിയെന്ന യുഎസ് വിലയിരുത്തലും ഇത്തരമൊരു ലക്ഷ്യത്തിന് മുന്നോടിയാണ്.
ഡികെ