ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടായേക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഭീതിയോടെ ജനങ്ങള്‍. ബാലിയില്‍ കുടുങ്ങിയ ഐറിഷ് പൗരന്മാര്‍ക്ക് വിദേശകാര്യ വകുപ്പ് സഹായം നല്‍കി വരുന്നു. അതീവ ജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെ ബാലി രാജ്യാന്തര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതോടെ നാട്ടിലേക്കു മടങ്ങാനാകാതെ മലയാളികളക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ മൗണ്ട് അഗൂങ് അഗ്നിപര്‍വതത്തില്‍നിന്നു കനത്ത പുകയും ചാരവും ഉയരുന്നുണ്ട്. വിവിധയിടങ്ങളില്‍ തണുത്ത ലാവ പ്രവഹിക്കുകയാണ്. വിനോദസഞ്ചാരികളായും മറ്റും ഇന്തൊനീഷ്യയിലെത്തിയ മലയാളികളും തിരിച്ചു വരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. വലിയ പാറക്കഷണങ്ങളും ചെളിയും നിറഞ്ഞ ലഹാര്‍, മൂന്നു കിലോമീറ്റര്‍ ദൂരേയ്ക്കു വരെ എത്തിയന്നാണു റിപ്പോര്‍ട്ട്. വീടുകളും പാലങ്ങളും റോഡുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്.
പ്രദേശത്തു നിന്നും ഒരു ലക്ഷത്തിലധികം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഗ്നിപര്‍വതത്തിലെ ചാരം വിമാന എന്‍ജിനുകളെ കേടുവരുത്തും. പൊടിപടലങ്ങള്‍ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യും. ഇക്കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു. നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. ഇതോടെ ഏകദേശം 60,000 യാത്രക്കാരാണ് കുടുങ്ങിയത്.
തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ചയേ വിമാനത്താവളം തുറക്കൂ.അതേസമയം സഞ്ചാരികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. സമീപത്തെ ലോംബോക് ദ്വീപിലെ വിമാനത്താവളം താല്‍ക്കാലികമായി തുറന്നിട്ടുണ്ട്. ഇവിടെനിന്നു യാത്ര ക്രമീകരിക്കാനാണ് അധികൃതരുടെ ശ്രമം. എന്നാല്‍, യാത്രാസൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു പരാതിയുണ്ട്. അപകട മേഖലയിലെ നാല്‍പതിനായിരത്തോളം പേര്‍ വീടൊഴിഞ്ഞു.
മൗണ്ട് അഗൂങ് പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തില്‍ 1963ല്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തൊനീഷ്യയില്‍ 130 പുകയുന്ന അഗ്നിപര്‍വതങ്ങളുണ്ട്. പസിഫിക് സമുദ്രത്തിലെ ‘അഗ്നിവലയം’ എന്നാണു ഇന്തൊനീഷ്യയുടെ 17,000 ദ്വീപുകള്‍ അറിയപ്പെടുന്നത്.
ഡികെ