ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അയര്‍ലണ്ടിലെ ക്യാന്‍സര്‍ സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ദ്ധനവ്

ക്യാന്‍സര്‍ എന്ന രോഗത്തെ പ്രതിരോധിക്കാനും, തിരിച്ചറിയാനും, ചികിത്സ തേടാനും അതിനെതിരെ അവബോധം സൃഷ്ടിക്കാനുമായാണ് ഫെബ്രവരി 4നെ ലോക ക്യാന്‍സര്‍ ദിനമായ് ആചരിക്കുന്നത്. ദിനംപ്രതി അര്‍ബുദ രോഗികളുടെ എണ്ണം നാമറിയാതെ നമുക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

നിലവിലുള്ള ജീവിത സാഹചര്യങ്ങളും ആഹാരക്രമവുമാണ് അര്‍ബുദം പോലുള്ള മാരക രോഗങ്ങളെ മനുഷ്യനിലേക്ക് എത്തിക്കുന്നത്. ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ പോലും പലപ്പോഴും നാം അതെല്ലാം മറക്കുന്നു. പുകവലി, പാന്‍മസാല എന്നിവയുടെ ഉപയോഗം തന്നെ ഉദാഹരണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം ശരീരത്തിന് ദോഷമാണെന്ന് തിരിച്ചറിവുള്ള മനുഷ്യന്‍ അറിഞ്ഞുകൊണ്ട് ആപത്ത് ക്ഷണിച്ചു വരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്.

ഗ്രീക്ക് ഭാഷയില്‍ ഞണ്ട് എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന പദത്തില്‍ നിന്നാണ് ക്യാന്‍സര്‍ എന്ന പദം ഉണ്ടായത്. 2020 കൊണ്ട് ക്യാന്‍സര്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുക എന്നതാണ് ലോക ക്യാന്‍സര്‍ ദിനത്തിന്റെ ലക്ഷ്യം ഒറ്റയ്ക്കും കൂട്ടായും ബോധവല്‍ക്കരണത്തിലൂടെയും പ്രാരംഭഘട്ടത്തിലുള്ള ചികില്‍സയിലൂടെയും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഈ വര്‍ഷത്തെ അര്‍ബുദ ദിന സന്ദേശം.

സാധാരണയായി കാന്‍സര്‍ 4 ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നേടാനായാല്‍ വിജയ ശതമാനം 100 ആണ്. രണ്ടാം ഘട്ടവും ഫലപ്രദം തന്നെ.ഏതാണ്ട് 40 ശതമാനം രോഗികളും ഒന്നും രണ്ടും ഘട്ടങ്ങളിലെത്തുമ്പോള്‍ മറ്റുള്ളവര്‍ രോഗത്തിനെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാവും ചികിത്സ തേടുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 80ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നു. ശരിയായ ജീവിതചര്യയിലൂടെയും മുന്നൊരുക്കത്തിലൂടെയും അര്‍ബുദം എന്ന മഹാവിപത്തിനെ തുടച്ചു നീക്കാന്‍ കഴിയട്ടെ. വരും തലമുറയെങ്കിലും അര്‍ബുദത്തില്‍ നിന്ന് മോചിതരാകട്ടെ.

അതേസമയം അയര്‍ലന്റിലെ ക്യാന്‍സര്‍ രോഗികളുടെ മരണനിരക്ക് കുറയുന്നത് ആശാവഹമാണെന്ന് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2010 നും 2014 നുമിടയില്‍ ക്യാന്‍സര്‍ അതിജീവന നിരക്ക് 60 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിച്ചതായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ക്യാന്‍സര്‍ അതിജീവന നിരക്കുകള്‍ ഇനിയും മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് നാഷണല്‍ ക്യാന്‍സര്‍ സ്ട്രാറ്റജി 2017-2026 ലൂടെ ലക്ഷ്യമിടുന്നതെന്ന് ഐറിഷ് ആരോഗ്യമന്ത്രി ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: