മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്…

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു… പലര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് ലഭിച്ച സന്ദേശമാണിത്. സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് 13 അക്കം. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ചയാണിത് പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത്?. മൊബൈല്‍ നമ്പര്‍ പത്ത് അക്കത്തില്‍ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്എന്‍എല്‍ എജിഎം മഹേന്ദര്‍ സിംഗിന്റെ ഒരു ഉത്തരവിന്റെ പകര്‍പ്പിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്. വാര്‍ത്ത ശരിയാണ്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ലെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്. തല്‍ക്കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ പരിഭ്രമിക്കേണ്ട.

എം ടു എം നമ്പറുകള്‍ ജൂലൈ ഒന്നുമുതല്‍ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്റെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായത്. എം ടു എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. എന്നാല്‍ എം2എം എന്നത് മെഷീന്‍ ടു മെഷീന്‍ എന്നാണ് ഉദേശിച്ചിരിക്കുന്നത്. മനുഷ്യ സഹായമില്ലാതെ മെഷീനുകള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷന്‍.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ജൂലായ് ഒന്ന് മുതല്‍ 13 അക്ക മെഷീന്‍ റ്റു മെഷീന്‍ നമ്പറുകളാണ് നല്‍കുക. എന്നാല്‍ നിലവിലുള്ള മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെ ഈ മാറ്റം യാതൊരു വിധത്തിലും ബാധിക്കില്ല.

മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുണ്ട്. ഈ ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്നാണ് വിളിക്കുന്നത്. ട്രായ് നിര്‍വ്വചനമനുസരിച്ച്, മനുഷ്യന്റെ ഇടപെടല്‍ നിര്‍ബന്ധമില്ലാത്ത ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് ആശയവിനിമയമാണ് മെഷീന്‍ റ്റു മെഷീന്‍ സംവിധാനം. മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.

ഇതിനായി ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ക്കും പത്തക്ക നമ്പറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 13 നമ്പര്‍ ആക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നല്‍കിയിരിക്കുന്നത്. അതായത് ഈ മാറ്റം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ല.

നോക്കിയ കമ്പനിക്ക് ബിഎസ്എന്‍എല്‍ അയച്ച സര്‍ക്കുലറാണ് സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. എം ടു എം എന്നത് മെഷീന്‍ ടു മെഷീന്‍ ആണെന്ന് നോക്കിയയും സ്ഥിരീകരിച്ചിട്ടുണ്ട്.മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം കാര്യക്ഷമമാക്കാനും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അതുവഴി സാമ്പത്തിക വികസനം ഉറപ്പാക്കാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: