‘അപ്പ എന്റെ ചിതയ്ക്ക് തീ കൊളുത്തരുത്.. മദ്യപാനം നിറുത്തിയാല്‍ മതി’; മനസ്സ് പിടഞ്ഞ് 17കാരന്റെ ആത്മഹത്യ കുറിപ്പ്

തിരുനെല്‍വേലി: മദ്യത്തിന് അടിമയായ അച്ഛന്റെ ചെയ്തികളില്‍ മനംനൊന്ത് ജീവനൊടുക്കിയ ദിനേശ് നല്ലശിവന്‍ എന്ന 17കാരന്റെ ആത്മഹത്യ കുറിപ്പ് സകലരേയും കണ്ണീരിലാഴ്ത്തുന്നതാണ്. ഈമാസം 6ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു ദിനേശ്. എന്നാല്‍ പിതാവിന്റെ മദ്യപാനം കുട്ടിയെ കൂടുതല്‍ മടുപ്പുളവാക്കുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണങ്ങള്‍ വിവരിക്കുന്ന കുറിപ്പ് പുറത്തുവന്നിട്ടുണ്ട്.

”അപ്പാ എന്റെ മരണശേഷമെങ്കിലും അപ്പ ഇനി മദ്യപിക്കരുത്.. നിരന്തരം കുടിക്കുന്നതിനാല്‍ അപ്പ എന്റെ ചിതയ്ക്ക് തീ കൊളുത്തരുത്.. അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട, മണിഅപ്പ (അമ്മാവന്‍) എനിക്ക് വേണ്ടി അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുകൊള്ളും, ഇതാണ് എന്റെ അവസാനത്തെ ആഗ്രഹം, അപ്പ കുടി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആത്മാവിന് നിത്യശാന്തി കിട്ടൂ..”

മദ്യശാലകള്‍ നടത്തുന്ന സര്‍ക്കാരിനെതിരെയും ഉള്ള പ്രതിഷേധം അവന്‍ കത്തില്‍ ഉണ്ട്. ഇനിയെങ്കിലും പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ഇടപെട്ട് മദ്യശാലകള്‍ എല്ലാം അടച്ചുപൂട്ടണം, അല്ലെങ്കില്‍ തന്റെ ആത്മാവ് ഈ കടകളെല്ലാം തകര്‍ക്കും. ഇങ്ങനെ പോകുന്നു കുറിപ്പിലെ വരികള്‍. ആത്മഹത്യാകുറിപ്പ് അവസാനിപ്പിക്കുന്നത് എന്ന് ദിനേശ് എംബിബിഎസ് എംഡി എന്നാണ്.

തിരുനല്‍വേലിക്കടുത്ത് കുരുക്കള്‍പട്ടിയില്‍ സംസ്ഥാന പാതയോരത്ത് റെയില്‍വേ പാലത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് അവന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ധരിപ്പിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ നിന്നാണ് ഈ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പിതാവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് അവന്‍ ജീവനൊടുക്കിയത്. ഒമ്പത് വര്‍ഷം മുമ്പാണ് അവന് അമ്മയെ നഷ്ടമായത്. അതിനുശേഷം അച്ഛന്‍ മാടസാമി രണ്ടാമതും വിവാഹം കഴിച്ചു. അതോടെ ദിനേശ് തീര്‍ത്തും ഒറ്റപ്പെട്ടു. മധുരയിലുള്ള അമ്മാവന്റെ തണലില്‍ അവന്‍ പഠനം തുടര്‍ന്നു. നാമക്കലിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 12 വരെ പഠിച്ചു. അവധിക്കാലത്ത് വല്ലപ്പോഴുമേ അവന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നുള്ളൂ. 12 ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെത്തി ചായക്കടയില്‍ കുറേനാള്‍ തൊഴിലെടുത്തു, ചായക്കടയിലെ പണിക്കിടയിലുള്ള ഇടവേളകളില്‍ അവന്‍ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മെയ് ആറിന് നടക്കുന്ന പരീക്ഷ അവന്‍ എഴുതേണ്ടതായിരുന്നു.

ഒരു കുഴപ്പവും വീട്ടിലുണ്ടാവില്ല എല്ലാം ശരിയാക്കാം എന്ന ബന്ധുക്കളുടെ നിര്‍ബന്ധത്തില്‍ അവന്‍ പിന്നെയും റെഡ്ഡിയാര്‍പട്ടിയിലേക്ക് അച്ചന്റെ അരികിലേക്ക് മടങ്ങി. നീറ്റ് പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പഠനം തുടരാന്‍ ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ മാടസാമിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ല, മദ്യലഹരിയില്‍ ആക്ഷേപവും പീഡനവും തുടര്‍ന്നു, ഏറ്റവും ഒടുവില്‍ ചായക്കടയില്‍ ജോലി ചെയ്ത് അവന്‍ സ്വരൂപിച്ച പണം വരെ എടുത്ത് മാടസാമി കള്ളു വാങ്ങി കുടിച്ചു. അതും കൂടിയായപ്പോള്‍ അവന് സഹിക്കാനായില്ല. തൂത്തുക്കുടിയിലെ കയാത്താറിലെ ബന്ധുക്കളെ കാണാനെന്നും പറഞ്ഞ് അവന്‍ വീട് വിട്ടിറങ്ങി, പാളയംകോട്ടയിലെത്തി റെയില്‍വേ പാലത്തില്‍ തൂങ്ങി അവന്‍ ജീവിതം അവസാനിപ്പിച്ചു. മെഡിക്കല്‍ പഠനം സ്വപ്നം കണ്ട കുട്ടിയുടെ മൃതദേഹം കണ്ടവര്‍ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ അറിഞ്ഞതോടെ ആകെ തകര്‍ന്നുപോയി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: