രാജ്യത്ത് ജിഎസ്ടി നടപ്പാക്കിത്തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. നികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയാണ് ചെയ്തത്. സംസ്ഥാനത്തെ നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന കണകൂട്ടലുകള്‍ക്കാണ് തിരിച്ചടിയേറ്റതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വാറ്റ് (മുല്യ വര്‍ധിത നികുതി) നിലനിന്ന ജിഎസ്ടിക്കുമുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ സമയത്ത് സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 20 ശതമാനം കവിഞ്ഞിരുന്നപ്പോള്‍ ജിഎസ്ടിക്കു ശേഷം 16 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ എട്ടുമാസത്തില്‍ രേഖപ്പെടുത്തിയത്.
ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റ് രൂപപ്പെടുത്തിയത്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരവും കുടിച്ചേര്‍ത്താണ് ചേര്‍ത്താണ് ഈ വളര്‍ച്ചാനിരക്ക്. നികുതി ഭീകരതയില്‍ നിന്നും ഇന്‍സ്പെകടര്‍ രാജില്‍ നിന്നും മോചനം എന്ന് പ്രഖ്യാപിച്ച ജി.എസ്.ടിയിലൂടെ 13 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക വരുമാനം.
എന്നാല്‍ ജി.എസ്.ടി നടപ്പാക്കിയതയോടെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായത് ഭീമമായ നഷ്ടമാണ്. കേരളത്തിന് മാത്രം 600 കോടി രൂപയുടെ നഷ്ടം. ജി.എസ്.,ടിയുടെ ആദ്യ പാദത്തില്‍ പഞ്ചാബ് 2000 കോടി രൂപയുടെയും കര്‍ണാടക 3000 കോടി രൂപയുടെയും നഷ്ടം കണക്കാക്കി. കൃഷി, ചെറുകിട വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, തൊഴില്‍ രംഗങ്ങളിലെല്ലാം മാന്ദ്യം തുടരുകയാണ്. ടെക്സ്റ്റൈല്‍ രംഗത്ത് മാത്രം 40 ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സിമന്റ് ഉള്‍പ്പടെയുള്ള ഉല്പന്നങ്ങളുടെ നികുതി കുറഞ്ഞെങ്കിലും വില കുറഞ്ഞില്ല. ഭക്ഷണശാലകളിലടക്കം നികുതി കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തിയില്ല. നികുതി കുറയുന്നതിന് അനുസരിച്ച് വില കുറയുന്നത് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം ഉണ്ടാക്കിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ആദ്യം വര്‍ഷം സര്‍ക്കാര്‍ പരാജയപ്പെട്ടു.
രണ്ടാംവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള പ്രചാരണം ധനമന്ത്രാലയം ശക്തമാക്കും. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ 30 ശതാനത്തോളം എത്തുന്നത് പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്.
ഡികെ