രണ്ട് ദിവസത്തിനിടെ ട്വിറ്ററില്‍ നീക്കം ചെയ്തത് 7 കോടി അക്കൗണ്ടുകള്‍; നടപടി വ്യാജന്‍മാരെ തടയാന്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകളും കുറ്റകരമായ ഇടപെടല്‍ നടത്തുന്ന അക്കൗണ്ടുകളുമാണ് ട്വിറ്റര്‍ യാതൊരു ദാക്ഷീണ്യവും കൂടാതെ നീക്കം ചെയ്തുകളഞ്ഞതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും അപവാദ പ്രചരണങ്ങളും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് കോടിക്കണക്കിന് അക്കൗണ്ടുകളെ നീക്കം ചെയ്തത്.

ട്വിറ്ററിലെ മര്യാദാ ലംഘകര്‍ക്കെതിരെ യും അപവാദ പ്രചാരകര്‍ക്കെതിരെയും നടപടിസ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ട്വിറ്റര്‍ ഏറെ നാളുകളായി നേരിടുന്നുണ്ട്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ ടെക്ക് കമ്പനികളുടെ പട്ടികയില്‍ ട്വിറ്ററും ഉണ്ടായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്വിറ്റര്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ അറിയിച്ചിരുന്നു. ആഴ്ചയില്‍ 99 ലക്ഷത്തിലധികം ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ കണ്ടെത്തുന്നുണ്ടെന്നും ട്വിറ്റര്‍ പറയുന്നു.

മുമ്പ് തട്ടിപ്പുകള്‍ക്കും അശ്ലീലപ്രചരണത്തിനുമായുള്ള ഓട്ടോമേറ്റഡ് അക്കൗണ്ടുകളും ട്വിറ്ററില്‍ വ്യാപകമായി കടന്നുകൂടിയിരുന്നു. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ മുമ്പ് നീക്കം ചെയ്തിരുന്നു. സജീവമല്ലാത്ത ട്വിറ്റര്‍ അക്കൗണ്ടുകളും ഉപയോക്താക്കളുടെ വെരെഫൈ ചെയ്യാന്‍ സാധിക്കാത്തവയും ട്വിറ്ററിന്റെ നടപടികള്‍ക്ക് വിധേയമായേക്കും. അതേസമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് ട്വിറ്ററിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: