വാഗ്ദാനം പാലിക്കാന്‍ സാധിച്ചില്ല; മുട്ടുകുത്തി കൈകൂപ്പി മാപ്പു പറഞ്ഞ് എം എല്‍ എ

ഗുവാഹത്തി: വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നിന്ന് കൈകൂപ്പി മാപ്പു പറഞ്ഞ് ഒരു എം എല്‍ എ. അസമിലെ മരിയാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എ രൂപ്ജ്യോതി കുര്‍മിയാണ് ജനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നിന്ന് കൈകൂപ്പി മാപ്പു പറഞ്ഞത്.

നകചാരിയിലെ മഹാത്മാ ഗാന്ധി മോഡല്‍ ആശുപത്രിയിലെ രോഗികളോടായിരുന്നു രൂപ്ജ്യോതി മാപ്പപേക്ഷ നടത്തിയത്. അപ്പര്‍ അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയില്‍ മതിയായ ആരോഗ്യസേവന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു എം എല്‍ എ രോഗികളോട് മാപ്പു പറഞ്ഞത്.

ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ പ്രസിഡന്റ് കൂടിയാണ് രൂപ്ജ്യോതി. ആശുപത്രിയില്‍നിന്ന് ആവശ്യമായ സേവനങ്ങള്‍ മേഖലയിലെ ഗോത്രവര്‍ഗക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു എം എല്‍ എ മാപ്പ് ചോദിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ എട്ട് ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ താന്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ഇവര്‍ ആരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും രൂപ്ജ്യോതി പറഞ്ഞു.

‘ആശുപത്രിയിലെത്തുന്ന രോഗികള്‍ ദീര്‍ഘകാലമായി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ അഭാവത്തെ കുറിച്ച് ആരോഗ്യമന്ത്രി ഡോ. ഹിമാന്ത ബിസ്വ ശര്‍മയ്ക്ക് പരാതി നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ ഡ്യൂട്ടിക്ക് വരാത്ത ദിവസത്തെ ശമ്പളം റദ്ദാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതിക്ക് യാതൊരുമാറ്റവും വന്നില്ല’- രൂപ്ജ്യോതി കുര്‍മി കൂട്ടിച്ചേര്‍ത്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: