ട്രെയ്നില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കിയ പോലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹം

ചെന്നൈ: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിക്ക് സ്വന്തം മുതുക് ‘ചവിട്ടുപടി’യായി നല്‍കി തമിഴ്നാട് പോലീസ് സേനാംഗങ്ങള്‍. തമിഴ്നാട് ആംഡ് റിസര്‍വിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്നീ പോലീസുകാരാണ് ട്രെയിനില്‍നിന്ന് താഴെയിറങ്ങാന്‍ ബുദ്ധിമുട്ടിയ അമുത എന്ന ഗര്‍ഭിണിക്കു വേണ്ടി ‘സ്വയം ചവിട്ടുപടി’യായി മാറിയത്.

ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. പല ട്രെയിനുകളും സ്റ്റേഷനുകളില്‍നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയത്. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ആളുകള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ തുടങ്ങി. അത്തരത്തില്‍ വന്ന ഒരു ഫോണ്‍ കോളില്‍നിന്നാണ് ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അമുതയുടെ കാര്യം പോലീസുകാര്‍ അറിയുന്നത്.

താംബരത്തില്‍നിന്നുള്ള സബര്‍ബന്‍ ട്രെയിനിലായിരുന്നു അമുത യാത്ര ചെയ്തിരുന്നത്. കോട്ട- പൂങ്കാ സ്റ്റേഷനുകളുടെ ഇടയിലാണ് സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്. പ്ലാറ്റ്‌ഫോമിലായിരുന്നില്ല ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനും പാളവും തമ്മിലുള്ള ഉയരമായിരുന്നു കമ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിന്റെ കാരണം. രണ്ടുമണിക്കൂറിലധികമായി ട്രെയിനിനുള്ളില്‍ പെട്ടുപോയി അവര്‍.

കണ്‍ട്രോള്‍ റൂമില്‍നിന്ന് എസ്പ്ലനേഡിലെയും ഫ്ളവര്‍ ബസാറിലെയും പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും ഉടന്‍തന്നെ സ്ഥലത്തെത്തി. ശേഷം അമുതയുടെ കമ്പാര്‍ട്ട്മെന്റിന് സമീപത്തെത്തുകയും അവരെ പുറത്തിറങ്ങാന്‍ സഹായിക്കുകയുമായിരുന്നു. നേരെ താഴേക്ക് ഇറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ധനശേഖരനും മണികണ്ഠനും കമ്പാര്‍ട്മെന്റിന്റെ പടിക്കുതാഴെയായി കുനിഞ്ഞുനിന്നു. തുടര്‍ന്ന് അമുത ഇവരുടെ മുതുകത്തു ചവിട്ടി താഴേക്കിറങ്ങി. മാധ്യമപ്രവര്‍ത്തകനായ മഹേഷും പോലീസുകാര്‍ക്കൊപ്പം സഹായത്തിനായി ചേര്‍ന്നു. പോലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്നാട് പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

കമ്പാര്‍ട്മെന്റില്‍നിന്ന് പ്രായമായ ഒരു സ്ത്രീയെ പോലീസുകാരില്‍ ഒരാള്‍ എടുത്തിറക്കുന്നതും പ്രായമായ ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. മണികണ്ഠനെയും ധനശേഖരനെയും പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും  എം പിയുമായ ശശി തരൂരും ഇരുവരെയും അഭിനന്ദിച്ചിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: