ബ്രെക്സിറ്റ് സെക്യൂരിറ്റി ഡീല്‍ അപകടകരമാകുമെന്ന് മുന്നറിയിപ്പ്; തീവ്രവാദികളും കുറ്റവാളികളും മോചിപ്പിക്കപ്പെട്ടേക്കുമെന്ന് എംപിമാര്‍

ബ്രെക്സിറ്റ് സെക്യൂരിറ്റി ഡീല്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും മോചനത്തിന് കാരണമായേക്കമെന്ന് മുന്നറിയിപ്പ്. യുകെയും യൂറോപ്യന്‍ യൂണിയനുമായി ശരിയായ ധാരണയിലെത്തിയില്ലെങ്കില്‍ അത് പൗരന്‍മാരുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഹോം അഫയേഴ്സ് കമ്മിറ്റി ആശങ്കയറിയിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ യുകെ തുടരണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. സുപ്രധാന ഡേറ്റബേസുകളില്‍ യുകെയ്ക്ക് സ്വാധീനമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ബ്രെക്സിറ്റ് നയത്തില്‍ യൂറോപ്യന്‍ കോടതിയുടെ അധികാരത്തില്‍ നിന്ന് യുകെ പിന്മാറുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് സഹകരണത്തില്‍ കുറവുണ്ടാകുന്നത് ഒട്ടേറെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോം അഫയേഴസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യിവെറ്റ് കൂപ്പര്‍ പറഞ്ഞു. സുരക്ഷാ സഹകരണത്തില്‍ ധാരണകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയാണ്. അപകടകാരികളായ അന്താരാഷ്ട്ര കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ പോലീസ് സേനകള്‍ക്ക് ഇതിലൂടെ പ്രതിബന്ധങ്ങളുണ്ടാകും. രാജ്യാതിര്‍ത്തികള്‍ കടക്കാനൊരുങ്ങുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ക്കും സാധിക്കാതെ വരും.

ട്രാഫിക്കിംഗ്, തീവ്രവാദം, അടിമക്കച്ചവടം, ഓര്‍ഗനൈസ്ഡ് ക്രൈം തുടങ്ങിയവയിലെ അന്വേഷണത്തെ ഇത് ബാധിക്കും. ഇപ്പോള്‍ നടന്നു വരുന്ന പല വിചാരണകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപോള്‍, യൂറോപ്യന്‍ അറസ്റ്റ് വാറന്റ് ആന്‍ഡ് ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 2 (സിസ് 2) ഡേറ്റാബേസ് എന്നിവയിലുള്ള സ്വാധീനം ബ്രിട്ടന് നഷ്ടമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. തീവ്രവാദികള്‍, കുറ്റവാളികള്‍, കാണാതായവര്‍ എന്നിവരെക്കുറിച്ചുള്ള വിലമതിക്കാനാകാത്ത ഡേറ്റാബേസാണ് ഇത്.

നേരത്തെ ഐസിസില്‍ നിന്നും തിരിച്ചുവരുന്ന സ്ത്രീകളും കുട്ടികളും ഉയര്‍ത്തുന്ന ഭീഷണികളെ ബ്രിട്ടന്‍ കുറച്ചുകാണുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.. ലണ്ടനിലെ കിങ്‌സ് കോളജ് പുറത്തിറക്കിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ‘ഇസ്ലാമിക് സ്റ്റേറ്റ് വിട്ട്’ തിരിച്ചെത്തിയ ധാരാളം പേര്‍ ബ്രിട്ടനിലുണ്ട്. ഇവരെ വേണ്ടവണ്ണം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമല്ലെന്നാണ് പഠനം പറയുന്നത്. ഇവരില്‍ എത്ര സ്ത്രീകളും കുട്ടികളുമുണ്ടെന്ന വിവരം പോലും അധികൃതരുടെ പക്കലില്ല. ഈ നിര്‍ണായകമായ പ്രശ്‌നം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പഠിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഐസിസ് വിട്ടുവരുന്ന സ്ത്രീകളെക്കുറിച്ച് മതിയായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് കണ്ടെത്തല്‍. ഇറാഖിലും സിറിയയിലുമായി 850ഓളം ബ്രിട്ടീഷ് പൗരന്മാര്‍ ഇതില്‍ 145 സ്ത്രീകളും 50 കുട്ടികളുമുണ്ട്. യുകെയിലേക്ക് ഐസിസ് വിട്ട് തിരിച്ചെത്തിയത് 425 പേരാണ്. ഇവരില്‍ രണ്ട് സ്ത്രീകളും നാല് മൈനര്‍മാരുമുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഈ വിഷയത്തില്‍ ഔദ്യോഗികമായി വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടില്ല എന്നത് കാര്യങ്ങളെ വിലകുറച്ച് കാണുന്നതിനെ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: