ഐറിഷ് അതിര്‍ത്തി പ്രധാന പ്രശ്‌നം; ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് ഒരുവര്‍ഷം കൂടി നീട്ടിവെയ്ക്കാനുള്ള സാദ്ധ്യതകള്‍ തെളിയുന്നു

ബ്രെക്സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി യുകെയും യുറോപ്യന്‍ യൂണിയനും. ഇതോടെ ബ്രെക്‌സിറ്റിനായുള്ള കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്സിറ്റിനെ സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ ധാരണയില്‍ എത്താനായില്ലെങ്കിലും പ്രശ്ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടുമായി കടുത്ത അതിര്‍ത്തി ഒഴിവാക്കുന്നതിനായി ബാക്ക് സ്റ്റോപ്പ് പദ്ധതി നടപ്പിലാക്കാനും ഇത് ഉപകരിക്കുമെന്നാണ് തെരേസ പറയുന്നത്. യുകെയ്ക്ക് ഇത്തരത്തില്‍ ട്രാന്‍സിഷന്‍ പിരിയഡ് നീട്ടേണ്ടതുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറയുന്നത്.

പ്രധാനമായും ഐറിഷ് അതിര്‍ത്തി വിഷയത്തിലാണ് ചര്‍ച്ചകള്‍ക്ക് തീരുമാനമാകാതെ കിടക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തി പ്രശ്നം പരിഹരിക്കണമെന്ന ഇയു ആവശ്യം ബ്രിട്ടന്‍ നിരാകരിച്ചിരുന്നു. ഇയു ആവശ്യത്തിന്മേല്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് നിരാകരിച്ചു.

എന്നാല്‍ പ്രശ്ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. അതേസമയം തെരേസാ മെയ് തന്നെ കാലാവധി നീട്ടുമെന്ന കാര്യം പരിഗണിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഉച്ചകോടിക്ക് ശേഷം ഇയു നേതാക്കളായ ജീന്‍ ജങ്കാറും ഡൊണാള്‍ഡ് ടാസ്‌കും സ്ഥിരീകരിക്കുകയും ചെയ്തു. കാലാവധി നീട്ടുന്ന കാര്യം 27 ഇയു നേതാക്കളും അംഗീകരിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കു വച്ചു.

കാലാവധി നീട്ടിയാല്‍ 2020 ഡിസംബറോടെ മാത്രമേ ബ്രെക്സിറ്റ് സാധ്യമാകുകയുള്ളൂ. എന്നാല്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റിവ് എംപിമാരില്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. കാലാവധി നീട്ടുന്നത് 15 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. കൂടാതെ ഇയുവിന് വഴങ്ങുന്നത് പ്രധാനമന്ത്രി തെരേസാ മേയുടെ പരാജയമായി ചൂണ്ടിക്കാട്ടുന്ന ഇവര്‍ നേതൃമാറ്റമെന്ന ആവശ്യവും മുന്നോട്ടുവക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: