സൂറിച്: പശുക്കളുടെ കൊമ്പ് മുറിക്കണമോ, നിലനിര്‍ത്തണമോ എന്ന കാര്യം ക്ഷീര കര്‍ഷകര്‍ക്കിടയില്‍ ചേരിതിരിഞ്ഞുള്ള കൊമ്പുകോര്‍ക്കലിലേക്ക് കടന്നതോടെ ഹിത പരിശോധനയ്ക്ക് ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്. നാല്‍ക്കാലികളുടെ കൊമ്പ് മുറിക്കുന്നതിന് നിലവില്‍ തടസങ്ങള്‍ ഇല്ലെങ്കിലും ഇതിനു നിരോധനം ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് നവംബര്‍ 25 ന് നടക്കുന്ന ഹിത പരിശോധനയില്‍ സ്വിസ് ജനത വിധി എഴുതും.
പശു വളര്‍ത്തലും അതുമായി ബന്ധപ്പെട്ട ജോലികളും സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാര്യമായ വരുമാന മാര്‍?ഗമാണ്. പശുക്കളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രത്യേക നിയമങ്ങളും പദ്ധതികളുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ജനിച്ച് മൂന്നാഴ്ച തികയുന്നതിന് മുന്‍പു കൊമ്പ് നീക്കം ചെയ്യുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പതിവ്. ഇതു നാല്‍ക്കാലികളുടെ ജന്മാവകാശത്തിന് മേലുള്ള അതിക്രമമാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. നഷ്ടപ്പെടുന്ന അന്തസ്സ്, സ്വയം പ്രതിരോധ സംവിധാനം, ശസ്ത്രക്രിയയുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയ വാദങ്ങളും ഇവര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ കൊമ്പ് നീക്കുമ്പോഴുള്ള താത്കാലിക ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍, ഭാവിയില്‍ ഇതുകൊണ്ട് പശുക്കളുടെ ജീവിത നിലവാരം ഉയരുന്നുവെന്നും, തൊഴുത്തുകളില്‍ കൂടുതല്‍ ഇടവും, കാലികളുടെ സഞ്ചാര സ്വാതന്ത്ര്യം വര്‍ധിക്കുന്നതായും മറുപക്ഷം വാദിത്തുന്നു. പാര്‍ലമെന്റില്‍ കക്ഷി വ്യത്യാസമില്ലാതെ ഈ വിഷയം വിശദമായി തന്നെ ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു രാജ്യത്തെ 25 ശതമാനം പശുക്കള്‍ക്കേ കൊമ്പുള്ളു. അതുകൊണ്ട് കൊമ്പ് മുറിക്കുന്നതില്‍ നിരോധനം കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിത പരിശോധന പാസായാല്‍ നാല്‍ക്കാലികളുടെ കൊമ്പുകള്‍ സംരക്ഷിക്കുന്ന ഇനത്തില്‍ വാര്‍ഷിക ബജറ്റില്‍ 10 മുതല്‍ 30 മില്യന്‍ സ്വിസ് ഫ്രാങ്ക് വരെ വകയിരുത്തേണ്ടി വരുമെന്ന് ഇതു സംബന്ധിച്ചിറക്കിയ ലഘുലേഖയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എ എം