വെബ് ചെക് ഇന്‍ ചെയ്യാന്‍ 800 രൂപ അധികം ഈടാക്കി ഇന്‍ഡിഗോ; പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വെബ് ചെക് ഇന്‍ ചെയ്യണമെങ്കില്‍ തങ്ങള്‍ 800 രൂപ കൂടുതലായി നല്‍കണമെന്ന് ഇന്‍ഡിഗോ വിമാനയാത്രികര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മനസിലാക്കിയത്. വിമാനകമ്പനിയുടെ നയം മാറ്റത്തെ തുടര്‍ന്നാണിത്. ഇത്തരത്തില്‍ സീറ്റ് തെരഞ്ഞെടുക്കാന്‍ 100 മുതല്‍ 800 രൂപ വരെയാണ് നവംബര്‍ 14 മുതല്‍ അവര്‍ ഇതിനു ഈടാക്കുന്നത്. ന്‍കൂട്ടി ഇത്തരം മാറ്റത്തെക്കുറിച്ച് പറഞ്ഞില്ല എന്നുള്ളതിനാല്‍ പല യാത്രക്കാരും ഇതില്‍ പ്രതിഷേധിക്കുന്നു. വിമാനയാത്ര കമ്പനികള്‍ തങ്ങളുടെ സേവനങ്ങളും അതിനീടാക്കുന്ന തുകയും വെബ്സൈറ്റുകളില്‍ സുതാര്യവും വ്യക്തവുമായി കാണിക്കണം എന്നാണ് ചട്ടം. ഇത്തരത്തിലുള്ള സേവനങ്ങള്‍ തെരഞ്ഞെടുക്കാതെയും ബുക്കിംഗ്/ റിസര്‍വേഷന്‍ ചെയ്യാമെന്നും അവര്‍ വെബ് സൈറ്റില്‍ കാണിക്കേണ്ടതുണ്ട്.

യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ് ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളും. വെബ് ചെക് ഇന്‍ ചെയ്യാന്‍ 100-800 എന്ന തുക ഈടാക്കിയാല്‍ വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യാന്‍ വീണ്ടും നീണ്ട വരികള്‍ പ്രത്യക്ഷപ്പെടാന്‍ ഉടയാക്കും. അതെ സമയം വെബ് ചെക് ഇന്‍ ചെയ്യാന്‍ തുക ഈടാക്കാനുള്ള ഇന്‍ഡിഗോ തീരുമാനം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ”ഈ തുക സേവനങ്ങള്‍ക്ക് തുക ഈടാക്കാനുള്ള ചട്ടക്കൂടില്‍ വരുന്നതാണോ എന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്,” വ്യോമയാന മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രസ്താവനയും സാമൂഹ്യ മാധ്യമങ്ങളിലെ വലിയ പ്രതിഷേധവും വന്നതോടെ, ഇത് ആഗോളതലത്തില്‍ വ്യോമയാന കമ്പനികള്‍ ചെയ്യുന്നതാണെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തി. യാത്രക്കാരന്‍ സീറ്റിനായി വേറെ പണം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും മുന്‍കൂട്ടി സീറ്റ് തെരഞ്ഞെടുക്കാനാണ് പണം നല്‍കേണ്ടത് എന്നുമാണ് ഇന്‍ഡിഗോ പറയുന്നത്. ഓണ്‍ലൈന്‍ വഴി ചെക് ഇന്‍ ചെയ്യുമ്പോള്‍ കുറച്ചു സീറ്റുകള്‍ സൗജന്യമായി നല്‍കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം സീറ്റുകളും പണം ഈടാക്കി നല്‍കുന്ന രീതി നിലയിലുണ്ടായിരുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ചെക് ഇന്‍ ചെയ്യലില്‍ യാത്രക്കാര്‍ക്ക് വലിയ തെരഞ്ഞെടുപ്പൊന്നും ഉണ്ടായിരുന്നില്ല. ”മുന്‍കൂട്ടി സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇന്‍ഡിഗോ വലിയ തീരുമാനങ്ങളാണ് എടുക്കുന്നത്. ഇത് പല വിഭാഗം യാത്രക്കാരുടെയും താത്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കുന്നു,” അവര്‍ പറയുന്നു. ഇത് ഒരുമിച്ചിരിക്കേണ്ടവര്‍ക്ക് അങ്ങനെയിരിക്കാനും മറ്റും സാധ്യമാക്കുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തിയതിനു ശേഷമുള്ള അസൗകര്യം ഇങ്ങനെ കുറയ്ക്കാമെന്നും ഇന്‍ഡിഗോ പറഞ്ഞു.

ചില വിമാനങ്ങളില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ചിലത് വെബ് ചെക് ഇന്നില്‍ സൗജന്യമായി നല്‍കുമെന്നാണ് ഇന്‍ഡിഗോ വലിയ കാര്യമായി അവകാശപ്പെടുന്നത്. കണക്കുകള്‍ കാണിക്കുന്നത് നവംബറില്‍ ഇന്‍ഡിഗോ passenger load factor (PLF) 83.1% ആയിരുന്നു എന്നാണ്. ഇന്‍ഡിഗോ വിമാനങ്ങളില്‍ ലഭ്യമായ സീറ്റുകളുടെ 17% മാത്രമേ ഒഴിഞ്ഞുകിടന്നുള്ളൂ എന്നാണു ഇതിനര്‍ത്ഥം. സ്പൈസ്ജെറ്റ് PLF 90.8% ആണ്. മിക്ക നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലും യാത്രക്കാര്‍ നിറഞ്ഞായതുകൊണ്ട്, പണം നല്‍കി സീറ്റ് മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ സന്നദ്ധരാകുന്നു. ഇയര്‍ന്ന ഇന്ധന വില, രൂപയുടെ വിലയിടിവ്, കടുത്ത മത്സരം, ഉയരുന്ന നടത്തിപ്പ് ചെലവ് എന്നിവ മൂലം വ്യോമയാന വ്യവസായത്തില്‍ ലാഭം ഇടിയുകയാണ്. ഇതോടെ മറ്റു സേവനങ്ങളില്‍ നിന്നും പണം കണ്ടെത്താനാണ് ഇവരുടെ ശ്രമം.

കമ്പനിയുടെ ചെലവുകള്‍ യഥാര്‍ത്ഥത്തില്‍ കുറയ്ക്കുന്ന യാത്രക്കാരെയാണ് ഇന്‍ഡിഗോയുടെ നീക്കം ശിക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാന്‍ പണമീടാക്കുന്നത് ആ സൗകര്യത്തിന്റെ ഉദ്ദേശത്തെത്തന്നെ ഇല്ലാതാക്കും. ടിക്കറ്റെടുക്കാന്‍ ഇത്തരത്തില്‍ കാശീടാക്കിയാല്‍ യാത്രക്കാര്‍ മറ്റു കമ്പനികള്‍ തേടും . ഓണ്‍ലൈന്‍ വഴി കൂടുതല്‍ പണം നല്‌കേണ്ടിവന്നാല്‍ ടിക്കറ്റ് കൗണ്ടര്‍ വഴി എടുക്കാന്‍ യാത്രക്കാര്‍ വരുന്നത് യാത്രക്കാര്‍ക്ക് സമയനഷ്ടവും കമ്പനിക്ക് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനുള്ള ചെലവുമാണ് സൃഷ്ടിക്കുക. ഇന്ധന ചെലവും മറ്റ് സാമ്പത്തിക പ്രയാസങ്ങളും കമ്പനിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാണ് അതിനെ നേരിടേണ്ടത്, അല്ലാതെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ക്ക് പണം ഈടാക്കിയല്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: