ഡബ്ലിന്‍ : ശൈത്യകാലം വന്നെത്തുന്നതോടെ പകര്‍ച്ച പനിയുടെ കാലമെത്തുകയാണ്. പനി പിടിപെടാതെ അകന്ന് നില്‍ക്കേണ്ടത് ആവശ്യമാണ്. ഇന്‍ഫ്ലുവന്‍സാ വൈറസ് ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ശൈത്യകാലത്ത് ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാത്രം. ജലദോഷ പനിയും പകര്‍ച്ച പനിയും തമ്മില്‍ വേര്‍തിരിക്കുക ചിലപ്പോഴൊക്കെ വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പനിയുടെ ലക്ഷണങ്ങള്‍ വേഗത്തില്‍ തന്നെ പ്രകടമാകുമന്നതാണ് ഒരു പ്രത്യേകത. പേശികളിലെ ശക്തമായ വേദനയും അതിയായ ക്ഷീണവും ആണ് ശൈത്യകാല പനിയുടെ മറ്റൊരു സവിശേഷത. ജലദോഷ പനി പതിയെ ആയിരിക്കും പ്രകടമാകുക മിക്കപ്പോഴും മൂക്കടപ്പും അനുഭവപ്പെടും. നേരിയ തോതിലുള്ള ചുമയും തുമ്മലും ഇതോടൊപ്പം ഉണ്ടാകാറുണ്ട്.
ശൈത്യകാല പനിയാകട്ടെ വായുവിലൂടെ ചുമക്കുമ്പോഴും തുമ്മുമ്പോഴും പകരാനുള്ള സാധ്യത കൂടുതലാണ്. വൈറസ് ബാധിച്ച വ്യക്തിക്ക് പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ അസുഖം മറ്റൊരാളിലേക്ക് പടര്‍ത്താന്‍ സാധിക്കുന്നതാണ്. പനിക്കെതിരെ വാക്സിന് എടുക്കുക എന്നത് മാത്രമാണ് പനി പിടിപെടാതിരിക്കാനുള്ള ഏക പോം വഴി. 60 ശതമാനം എങ്കിലും ഫലപ്രദമായ രീതിയില്വാക്സിന് നല്കാന് കഴിയുമെന്നാണ് ഈ സീസണല്‍ പ്രതീക്ഷിക്കുന്നത്.
ഒരാഴ്ച്ചയ്ക്കുള്ളില്‍ പനിയില്‍ നിന്ന് ആരോഗ്യമുള്ള ഒരാള്‍ക്ക് പുറത്ത് കടക്കാനാകും. ചിലപ്പോള്‍ ഇതിലും കുറഞ്ഞ സമയം കൊണ്ടും ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരുടെ കാര്യത്തില്‍ പനിസങ്കീര്ണമായി മാറാം. ഓരോ ശൈത്യകാലത്തും അയര്‍ലന്‍ഡില്‍ പകര്‍ച്ച പനി മൂലം 200-500 ഇടയില്‍ ആളുകള്‍ മരണപ്പെടുന്നുണ്ട്. പനി വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള ഗ്രൂപ്പിലുള്ളവര്‍ ജിപിമാരുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. നേരിയ തോതില്‍ പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ജോലിക്ക് പോകാതെ വിശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം. വെള്ളം ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. കൈകള്‍ എപ്പോഴും കഴുകി ശുചിയുള്ളതാക്കി വെയ്ക്കുന്നത് പനി പകരാതിരിക്കാന്സഹായിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തില്‍ വസ്ത്ര ധാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി അവസാനം വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.
കുട്ടികളില്‍ പ്രതിരോധ ശേഷി കുറവാണെന്നതിനാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചെറിയ ജലദോഷം പോലും കുട്ടികളില്‍ പൊടുന്നനെ പടര്‍ന്നു പിടിക്കാനിടയാകുമെന്നും ജലജന്യ രോഗങ്ങളും ഈ കാലയളവില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും HSE മുന്നറിയിപ്പ് നല്കുന്നു. ശരീരത്തിന് താങ്ങാവുന്നതിലുപരി തണുപ്പും തണുത്ത കാറ്റുമാണ് പലര്‍ക്കും പ്രശ്നം. ആന്റിബയോട്ടിക്കുകള്‍ സ്വയം നല്‍കുന്നത് തെറ്റാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയ്ക്കും രോഗ ലക്ഷണങ്ങള്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള ആന്റി ബയോട്ടിക്കുകളാണ് നല്‍കേണ്ടതെന്നും അതുകൊണ്ട് തന്നെ വിട്ടു മാറാത്ത പനിയുണ്ടെങ്കില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ചെറിയ കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും ഇത്തരം രോഗങ്ങള്‍ പടരാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
പ്രതിരോധ ശേഷി കുറഞ്ഞവരും ചികിത്സയില്‍ ഉള്ളവരും ഗര്‍ഭിണികളും കുട്ടികളും വാക്സിന് എടുക്കുന്നതാണ് അഭികാമ്യം. ദീര്‍ഘ കാലമായി രോഗങ്ങള്‍ അലട്ടുന്നവര്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവരെല്ലാം മുന്‍ കരുതലെടുക്കേണ്ടതാണ്. പ്രത്യേക പരിഗണ നല്‍കേണ്ട കുട്ടികളുടെ കാര്യത്തിലും മുന്‍കൂര്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് ഉചിതം. ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്നവരും പന്നികള്‍, കോഴികള്‍ തുടങ്ങി മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സൂക്ഷിക്കേണ്ടതുണ്ട്. വാക്സിനെടുക്കുന്നതോടെ വൈറസിന് എതിരായ ആന്റി ബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായിരിക്കും.
വൈറസ് ശരീരത്തിലെത്തുന്നതോടെ അതിനെ ആന്റി ബോഡികള്‍ ആക്രമിച്ച് ഇല്ലായ്മ ചെയ്യും. മൂന്ന് തരം വൈറസ് വകഭേദങ്ങള്‍ എതിരെയാണ് ഇക്കുറി വാക്സിന് ഫലപ്രദമാകുന്നത്. 60 വര്‍ഷമായി വാക്സിന് രംഗത്തുണ്ട്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ പൊതുവെ പ്രകടമാകാറുമില്ല. പ്രവര്‍ത്തന ശേഷി ഇല്ലാത്ത വൈറസ് ആണ് വാക്സിനില്‍ ഉണ്ടാവുക. അത് കൊണ്ട് തന്നെ വാക്സിനില്‍ നിന്ന് പനി പിടിപെടാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. 10-14 ദിവസത്തിനുള്ളില്‍ ശരീരം രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി നേടും. 18 വയസായിട്ടുള്ളവര്ക്ക് ജിപിമാരെയോ ഫാര്‍മസിസ്റ്റിനെയോ വാക്സിന് വേണ്ടി സമീപിക്കാം. 18വയസിന് താഴെയാണെങ്കില്‍ ജിപിമാരെ തന്നെ സമീപിക്കണം. വാക്സിന് രോഗ സാധ്യതയുള്ളവര്‍ക്ക് സൗജന്യമായി കുത്തിവെച്ച് നല്‍കും. മെഡിക്കല്‍ കാര്‍ഡോ ജിപി വിസിറ്റ് കാര്‍ഡോ ഇല്ലാത്തവര്‍ക്ക് കണ്സള്ട്ടേഷന് ഫീസ് നല്‍കേണ്ടി വരും. വാക്സിന് കുത്തിവെയ്ക്കുന്നതിനുള്ള ചെലവാണിത്.
എ എം