മൂവായിരത്തോളം പാവപ്പെട്ടവര്‍ക്ക് സൗജന്യ ക്രിസ്മസ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്റര്‍

ഡബ്ലിന്‍: ക്രിസ്മസ് ദിനത്തില്‍ പുണ്യ പ്രവര്‍ത്തിയായ ഭക്ഷണ വിതരണം ചെയ്ത് ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്റര്‍. മൂവായിരത്തോളം പാവപ്പെട്ടവര്‍ക്കും, ഭവനരഹിതര്‍ക്കും, വയോജനങ്ങള്‍ക്കും ക്രിസ്മസ് ഭക്ഷണ പായ്ക്കറ്റുകള്‍ നല്‍കപ്പെട്ടു. എല്ലാ ആഴ്ചകളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണ പാക്കുകള്‍ വിതരണം ചെയ്യുന്ന കപ്പൂച്ചിന്‍ സെന്റര്‍ ഡബ്ലിനില്‍ ഭക്ഷണ വിതരണത്തിന് പ്രാധാന്യം നല്‍കുന്ന ഏറ്റവും വലിയ സന്നദ്ധ സ്ഥാപനമാണ്. ബൗ സ്ട്രീറ്റ് സെന്ററില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഇവിടെ ഏത്ത്ന്നവരോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നും, ആവശ്യക്കാര്‍ മാത്രമേ ഭക്ഷണത്തിനു വേണ്ടി ഇത്രയും കാത്തിരിപ്പ് നടത്തുന്നുള്ളു എന്നും മനസിലാക്കുന്നതായി കപ്പൂച്ചിന്‍ ഡെ സെന്റര്‍ വക്താക്കള്‍ വ്യക്തമാക്കുന്നു. ഇവിടെ എത്തുന്ന ഓരോരുത്തര്‍ക്കും ഭക്ഷണ പാക്കുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം സെന്ററിലെ തിരക്ക് വര്‍ധിച്ചതായും അധികൃതര്‍ കൂട്ടിചേര്‍ത്തു. അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3,811 കുട്ടികളുള്‍പ്പെടെ 9,968 ആളുകള്‍ ഭവന രഹിതരാണ്.

ലീമെറിക് സിറ്റി ഫുഡ് ബാങ്കിന് മുന്നിലും ഫുഡ് ബാഗിന് വേണ്ടി കാത്തു നില്‍ക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു. ലീമെറിക്കിലെ സെന്റ് ജോണ്‍സ് പവലിയനില്‍ 1970-ല്‍ ആരംഭിച്ച ഈ സേവനം ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലീമെറിക് സിറ്റിയിലും കൗണ്ടിയിലുമായി 6000 ഭക്ഷണ കിറ്റ് ആണ് പല ഭക്ഷണ കേന്ദ്രങ്ങളിലൂടെയും വിതരണം ചെയ്യപ്പെട്ടത്. ഇതിനു പുറമെ താത്കാലിക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി ഭക്ഷണ കിറ്റുകള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധ കേന്ദ്രങ്ങളുമുണ്ട്.

അയര്‍ലണ്ടിലെ റസ്റ്റോറന്റുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ പാവപ്പെട്ടവര്‍ക്ക് ക്രിസ്മസ് ഡിന്നര്‍ നല്‍കിയപ്പോള്‍ സൗജന്യ ഭക്ഷണം നല്‍കി മാതൃകയാകാന്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളും തയ്യാറായി. പാവപ്പെട്ടവര്‍, വീട് ഇല്ലാത്തവര്‍, വൃദ്ധര്‍ എന്നിവര്‍ക്ക് വേണ്ടി ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഇന്ത്യന്‍ ഹോട്ടലുകള്‍ പങ്കുവെച്ചു. ന്യൂഇയറിലും പാവപ്പെട്ടവര്‍ക്കായി ഭക്ഷണം ഒരുക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ അറിയിച്ചിട്ടുണ്ട്.

കൊടും തണുപ്പിനെ വകവെയ്ക്കാതെ മണിക്കൂറുകളോളം ഇത്തരം സന്നദ്ധ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന അയര്‍ലണ്ടിലെ ആളുകള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതായാണ് ഇത്തരം സേവന കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് ജനങ്ങളുടെ പട്ടിണി അകറ്റാന്‍ കഴിയുന്നില്ലേ എന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: