ഡബ്ലിന്‍: തൊഴില്‍ മേഖലയില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേഴ്സിങ് ജീവനക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന INMO യുടെ പ്രത്യേക യോഗത്തില്‍ സമര തീയതി പ്രഖ്യാപിക്കും. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരുടെ സംഘടന ആയ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും ഇതെല്ലം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവര്‍ഷത്തില്‍ നേഴ്സുമാരുടെ നേതൃത്വത്തില്‍ സമരത്തിന് തയ്യാറെടുക്കുന്നത്.
അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 90 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചു. ട്രേഡ് യൂണിയന്‍ സംഘടനായ SIPTU സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് നേഴ്സിങ് സഘടനകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന വേതന പരിഷ്‌കരണം രാജ്യത്തെ 94% നഴ്‌സുമാരും മിഡ് വൈഫുമാരും തള്ളിയിരുന്നു. നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്‌സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ്വൈഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്‌സുമാരെ ലഭിക്കാത്തതെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ്, കുറഞ്ഞ വേതനം, ജോലി സുരക്ഷിതത്വമില്ലായ്മ തുടങ്ങി യൂണിയന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെയൊന്നും വേണ്ടവിധം മനസ്സിലാക്കാനോ പരിഹരിക്കാനോ യാതോരു പദ്ധതിയും സര്‍ക്കാരോ എച്എസ്ഇയോ ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ലെന്നും.ഈ സാഹചര്യത്തിലാണ് പണിമുടക്കിന് സംഘടനകള്‍ അധ്വാനം ചെയ്യുന്നതെന്നും ഡബ്ലിന്‍ മേറ്റെര്‍ ഹോസ്പിറ്റലിലെ നേഴ്‌സായ കാതറീന്‍ ഒ’കൊണര്‍ വ്യക്തമാക്കുന്നു.
എ എം