ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്ന ഉത്തര്‍പ്രദേശിലെ എസ്.പി ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.
അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി പ്രഖ്യാപിച്ചു. രാഷ്ട്രീയ നയങ്ങളുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന് മായാവതി ആരോപിച്ചു. പ്രതിരോധ ഇടപാടുകളിലെ അഴിമതി പോലുള്ള വിഷയങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. നേരത്തെ കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കില്‍ ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മായാവതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ് പിയും ബി എസ് പിയും തീരുമാനിച്ചിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നത് ബിജെപിയ്ക്ക് തലവേദനയാകും. രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രദേശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിയ്‌ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കാകും.
2014 ല്‍ 41 സീറ്റുകളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് നേടിയിരുന്നു. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ വേണ്ട ചലനമുണ്ടാക്കാന്‍ ഈ കൂട്ടുകെട്ടിന് ആയിരുന്നില്ല. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു.