പുറം വേദനയ്ക്ക് ബീജം കുത്തിവെച്ച് സ്വയം ചികിത്സ; ഡബ്ലിനിലെ യുവാവിന് സംഭവിച്ചത്

ഡബ്ലിന്‍: കടുത്ത പുറം വേദനയ്ക്ക് അസാധാരണവും അശാസ്ത്രീയവുമായി സ്വയം ചികിത്സ നടത്തിയ ഐറിഷ് യുവാവ് ഗുരുതരാവസ്ഥയില്‍. വിട്ടുമാറാത്ത പുറം വേദനയ്ക്ക് 33-കാരനായ ഐറിഷ് യുവാവ് സ്വന്തം ബീജം മാസത്തില്‍ ഒരു തവണ എന്ന തോതില്‍ ഒന്നര വര്‍ഷത്തോളമാണ് ശരീരത്തിലേക്ക് സ്വയം കുത്തിവെച്ചത്. ഒടുവില്‍ പുറംവേദനയ്ക്കു പുറമെ കുത്തിവെപ്പെടുത്ത കയ്യും വീര്‍ത്ത് കരുവാളിച്ച നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്.

ഡബ്ലിനിലെ മുപ്പത്തിമൂന്നുകാരനായ യുവാവാണ് വിചിത്ര പരീക്ഷണം നടത്തിയത്. വര്‍ഷങ്ങളായി അലട്ടുന്ന നടുവേദനയ്ക്ക് മൃഗങ്ങളിലും മറ്റും പരീക്ഷിച്ച് വിജയിച്ച് ഈ രീതിയാണ് ഇയാള്‍ സ്വന്തം ശരീരത്തിലും നടത്തിയത്. ഇതിനായി സിറിഞ്ചും സൂചിയുമെല്ലാം യുവാവ് ഓണ്‍ലൈനായി വാങ്ങി. വൈകാതെ ചികില്‍സയും തുടങ്ങി. ഡബ്ലിനിലെ താല യുണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് യുവാവ് എത്തിയത്. കയ്യിലെ വീക്കവും കടുത്ത പുറംവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കഥ ഈ മാസം പ്രസിദ്ധീകരിച്ച ഒരു ഐറിഷ് മെഡിക്കല്‍ ജേണലിലാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്ത് ആദ്യമായാണ് സ്വന്തം ബീജം ശരീരത്തിലേക്ക് കുത്തിവച്ച് ചികിത്സ നടത്തിയായി കേള്‍ക്കുന്നതെന്നും ഇതിനു ശാസ്ത്രീയ പിന്‍ബലമോ ഫലമോ ഇല്ലെന്നും റിപോര്‍ട്ടില്‍ അടിവരയിടുന്നു. ഡോക്ടര്‍മാരുടേയും വൈദ്യശാസ്ത്ര വിദഗ്ധരുടെയോ നിര്‍ദേശം ലഭിക്കാതെയാണ് യുവാവ് ഇത്തരമൊരു അസാധാരണ ചികിത്സയ്ക്കു മുതിര്‍ന്നത്. ഇതിനായി സൂചിയും മറ്റും ഓണ്‍ലൈനായി വാങ്ങി. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ശുക്ലം പുറത്തെടുത്ത് രക്തധമനികളിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. ഒരു ഫലവും ചെയതില്ലെങ്കിലും യുവാവ് ഇതു തുടര്‍ന്നു. ഒടുവില്‍ പുറം വേദന അസഹനീയമായതോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്.

കുത്തിവെച്ച ബീജം ശരീരകലകളിലേക്കിറങ്ങി, അവിടവിടെയായി വായു കുരുങ്ങിയിരുന്നതിനാലാണ് കൈപ്പത്തി വീര്‍ത്തത്. എക്സറേയിലൂടെ കണ്ടെത്തി ഇതിന് മരുന്നും ഡോക്ടര്‍ നല്‍കി. എലികളിലും മുയലുകളിലുമെല്ലാം ഗവേഷണത്തിന്റെ ഭാഗമായി ബീജം കുത്തിവയ്ക്കാറുണ്ടെന്നും എന്നാല്‍ ഇത് മനുഷ്യരില്‍ ചെയ്യാറില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരിയായ ചികിത്സയിലൂടെ യുവാവ് സുഖം പ്രാപിച്ചതായും ഡോകടര്‍മാര്‍ പറയുന്നു. ഇത്തരം ചികിത്സകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

മനുഷ്യരില്‍ ഏറെ അപകടം പിടിച്ച രീതിയാണിതെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്റ്റിനില്‍ സമാനമായ രീതിയില്‍ സ്വയം ചികിത്സ നടത്തിയ ബയോടെക്ക് എഞ്ചിനീയര്‍ മരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിലയിനം പച്ചമരുന്നുകളാണ് ഇയാള്‍ ഓസ്റ്റിനില്‍ നടന്ന ഒരു സമ്മേളനത്തിനിടെ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് കാണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: