ന്യായമായ ആവശ്യങ്ങള്‍ക്കായി പൊരുതുന്ന അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്ക് നമ്മുടെ പിന്തുണ അറിയിക്കാം

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ നേഴ്സുമാര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ പരിധി കടന്ന സാഹചര്യത്തില്‍ സമര നടപടികളിലേക്ക് കടന്ന ഐറിഷ് നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും പൊതുജനങ്ങളുടെ പിന്തുണ രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ സൗകര്യം ആരംഭിച്ചു. ജനുവരി 30 ബുധനാഴ്ച ദേശീയ വ്യാപകമായി ആദ്യ പണിമുടക്ക് നടത്തുമെന്നും പരിഹാരം കണ്ടില്ലെങ്കില്‍ ഫെബ്രുവരിയില്‍ തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്നുമാണ് INMO അറിയിച്ചിരിക്കുന്നത്. അമിത ജോലി ഭാരം കുറയ്ക്കാനും വേതന പരിഷ്‌കരണം നടത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമരത്തിന് തദ്ദേശീയരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമായ അനേകരുടെ പിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അമിത ജോലി ഭാരം മൂലം നഴ്സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് നേഴ്സിങ് യൂണിയനുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും തിരക്കേറിയ സീസണില്‍ നടക്കുന്ന നേഴ്‌സുമാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്ക് നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

രോഗികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ ജോലിക്ക് നിയോഗിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ വ്യക്തമാക്കി. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത സംഘടനയ്ക്കുണ്ട്. രോഗികളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. നഴ്സുമാരുടെ ജോലി ഭാരം വര്‍ധിക്കുന്നതു കൊണ്ട് ഏറ്റവുമധികം പ്രശ്നങ്ങള്‍ രോഗികള്‍ക്ക് തന്നെയാണ്. നേഴ്‌സിങ് മിഡൈ്വഫറി ജീവനക്കാരുടെ കുറഞ്ഞ വേതനനിരക്കുകള്‍ ഐറിഷ് ആരോഗ്യമേഖലയിലേക്ക് കടന്നുവരാന്‍ പലര്‍ക്കും തടസ്സമാകുന്നുണ്ട്.

ഗവണ്‍മെന്റുമായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും സമരനടപടികളും സ്വീകരിക്കാന്‍ നേഴുമാര്‍ നിര്‍ബന്ധിതരായത്. ജനുവരി 30 ലെ നേഴ്‌സുമാരുടെ പണിമുടക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ INMO യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാവും. ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടര്‍പണിമുടക്കുകള്‍ ഉണ്ടാകുമെന്ന് നേഴ്‌സിങ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. INMO യില്‍ അംഗങ്ങളായുള്ള 40,000 ത്തോളം നേഴ്‌സുമാരോടൊപ്പം ആറായിരത്തോളം സൈക്കാട്രിക് നേഴ്‌സുമാരും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 5,6,7 തിയ്യതികളിലും ഓവര്‍ ഡ്യൂട്ടി ചെയ്യാതെ പ്രതിഷേധിക്കാനാണ് തീരുമാനം. ഫെബ്രുവരി 12, 13, 14 തിയ്യതികളിലും ഇത് തുടരും.

നേഴ്സുമാരുടെ പണിമുടക്കിന് നിങ്ങളുടെ പിന്തുണ അറിയിക്കാം

Share this news

Leave a Reply

%d bloggers like this: