വെനിസ്വല പ്രസിഡണ്ട് നിക്കോളാസ് മഡുറോ ഭരണത്തിനെതിരെ ട്രംപിന്റെ അവസാനത്തെ ആണി. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയില്‍ നിന്ന് യു എസിലേക്കുള്ള കയറ്റുമതി വിലക്കിക്കൊണ്ടുള്ള പുതിയ തീരുമാനം എടുത്തുകൊണ്ടാണ് ട്രംപ് മഡുറോയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കം നടത്തുന്നത്. ഇതുമൂലം വരും വര്‍ഷം ഏകദേശം 11 ബില്യണ്‍ ഡോളറിന്റെ നഷ്ടമെങ്കിലും ഉണ്ടാകും. രാജ്യം ഇത്തരത്തില്‍ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പോകുന്ന ഘട്ടത്തില്‍ മഡുറോയ്ക്ക് രാജി വെച്ച് പുറത്തുപോകാതിരിക്കാനാകാത്ത വിധം സമ്മര്‍ദ്ദം കനക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് വെനിസ്വലയുടെ സ്വയം പ്രഖ്യാപിത പ്രസിഡണ്ട് ജുവാന്‍ ഗുവൈഡോയെ ട്രംപ് പരസ്യമായി പിന്തുണച്ചത്. ട്രംപിനെക്കൂടാതെ ഭൂരിഭാഗം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഭരണാധികാരികളും തങ്ങള്‍ ഗുവൈഡോയ്ക്കൊപ്പമാണ് എന്ന് തുറന്നു പറഞ്ഞ സാഹചര്യത്തിലാണ് മഡുറോയ്ക്ക് ഈ തിരിച്ചടി. വെനിസ്വല സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള PDVSA എന്ന എണ്ണകമ്പനിയെ വിലക്കുന്ന കത്തില്‍ മഡുറോ ഭരണത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിട്ടുള്ളത്.
വെനിസ്വലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കടുത്ത മാന്വഷ്യാവകാശ ലംഘനമാണെന്നും മഡുറോ വിരുദ്ധ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുമാണെന്നതായിരുന്നു പ്രധാന ആരോപണം. മാധ്യമ സ്വാതന്ത്രത്തെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളും അപലപനീയമാണ്. കാരണമില്ലാതെ അറസ്റ്റുകളെ ഒരു തരത്തിലും നീതികരിക്കാനാവില്ലെന്നും ജനങ്ങള്‍ ഭീതിയിലാണെന്നും കൂടി പറഞ്ഞാണ് ട്രംപ് തന്റെ നീക്കങ്ങളെ നീതീകരിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിലെ ഇത്തരത്തിലുള്ള കടുത്ത രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്താണ് ഈ അടിയന്തിര തീരുമാനം എടുക്കുന്നത്.
ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇനി മഡുറോയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ലോകം കണക്കുകൂട്ടുന്നത്. മഡുറോ ചിലപ്പോള്‍ ക്രൂഡ് മറ്റു കമ്പനികള്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കും. പക്ഷെ അത് അത്ര കണ്ട് ഫലപ്രദമാകാനിടയില്ല. അത്യധികം കലുഷിതമായ ഈ അവസ്ഥയില്‍ രാജ്യം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നതിനു മുന്‍പ് അധികാരം ഗുവൈഡോയ്ക്ക് കൈമാറാനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ നിര്‍ദ്ദേശിക്കുന്നത്. തെരുവുകളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനവും ജനഹിതം ഇത് തന്നെയാണെന്നാണ് തെളിയിക്കുന്നത്.