ഇറ്റലി: അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ വെച്ച് മാതാപിതാക്കള്‍ സുന്നത്ത് കര്‍മ്മം നടത്തിയതിനെത്തുടര്‍ന്ന് മരണമടഞ്ഞു. ഇറ്റലിയിലാണ് സംഭവം. റോമൻ കാത്തലിക് രാജ്യമായ ഇറ്റലിയിൽ പബ്ലിക് ഹെൽത്ത് സ്ഥാപനങ്ങളിൽ സുന്നത്ത് ചെയ്യാൻ അനുവാദമില്ല. അതിനാലാണ് മാതാപിതാക്കൾ സ്വയം ഈ ദൗത്യം ഏറ്റെടുത്ത് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയത്. നോര്‍ത്ത് ഇറ്റലിയിലെ ബൊളോഗ്‌നയിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമുണ്ടായ കുഞ്ഞ് ആശുപത്രിയിലെത്തി ഏതാനും സമയത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഘാന വംശജരാണ് കുട്ടിയുടെ മാതാപിതാക്കളെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും മൈഗ്രന്റ് സെന്ററില്‍ രണ്ട് വയസ്സുകാരനെ രക്ഷിതാക്കള്‍ സുന്നത്ത് നടത്താന്‍ ശ്രമിച്ച് കുട്ടി മരിച്ചിരുന്നു. ഈ കുട്ടിയുടെ ഇരട്ട സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചതോടെ രക്ഷപ്പെട്ടിരുന്നു.
ഇറ്റലിയില്‍ 5000 സുന്നത്ത് കര്‍മ്മങ്ങള്‍ പ്രതിവര്‍ഷം നടക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും അനധികൃതമായി നടത്തപ്പെടുന്നു. റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ല. ഇതുമൂലമാണ് പലരും അനധികൃത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇറ്റലിയിലെ സ്വകാര്യ ക്ലിനിക്കുകള്‍ 4000 യൂറോ, ഏകദേശം 3 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കാണ് സുന്നത്ത് ചെയ്യുന്നത്. എന്നാല്‍ ചില വ്യാജ ക്ലിനിക്കുകള്‍ 20 യൂറോയ്ക്ക് വരെ സുന്നത്ത് ചെയ്ത് നല്‍കുന്നു.