പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ്; നോട്ട് നിരോധന ദിനത്തെ ഓര്‍മിപ്പിക്കുംവിധം ജനത്തെ വീണ്ടും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് വന്‍ ആകാംക്ഷയും പരിഹാസങ്ങളും. 2016 നവംബര്‍ എട്ടാംതീയതി ഇതുപോലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസങ്ങളും അഭ്യൂഹങ്ങളും പരന്നത്.

രാവിലെ 11.45നാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ 12.15ഓടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. തെരഞ്ഞെടുപ്പ് റദ്ദാക്കുമോയെന്നും പാകിസ്ഥാനുമായി യുദ്ധം പ്രഖ്യാപിക്കുമോയെന്നും വിമര്‍ശകര്‍ ചോദിച്ചു. സുപ്രധനമായ മറ്റെന്തോ കാര്യം പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കാന്‍ പോകുന്നു എന്ന് സര്‍ക്കാര്‍ അനുകൂലികളും രംഗത്തെത്തി.

അവസാനം അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 12.15ഓടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചു എന്ന് അറിയിക്കാനായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസബോധന ചെയ്തത്. ഇന്ത്യ ബഹിരാകാശത്തെ വന്‍ ശക്തിയായതായി അദ്ദേഹം അവകാശപ്പെട്ടു. മറ്റെന്തോ പ്രതീക്ഷിച്ചിരുന്ന സോഷ്യല്‍ മീഡിയയില്‍ ഇതോടെ ആശ്വാസത്തിന്റെ ട്രോളുകള്‍ പ്രവഹിച്ചു തുടങ്ങി. കരുതിയിരുന്നത് പോലെ യുദ്ധവും നോട്ട് നിരോധനവുമല്ലെന്ന് പറഞ്ഞാണ് ട്രോളുകള്‍ നിറയുന്നത്.

ലക്ഷ്യമിട്ട ഉപഗ്രഹത്തെ വീഴ്ത്തുന്നതില്‍ രാജ്യം വിജയിച്ചു. ‘മിഷന്‍ ശക്തി’ അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. ഇന്നു നടത്തിയ ഈ നടപടി മൂന്നു മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിത്. ഇതു സകല ഭാരതീയര്‍ക്കും അഭിമാന നിമിഷമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കിയതോടെ മണിക്കൂറുകള്‍ നീണ്ട ആകാംക്ഷ പര്യവസാനിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: