ബ്യൂട്ടീഷന്‍മാര്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ ഉപദേശം…

വത്തിക്കാന്‍ സിറ്റി: കലാപരമായ കഴിവുകള്‍ ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ വേണ്ടിയാകണമെന്ന് ബാര്‍ബര്‍മാരോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. അനാവശ്യമായ സംഭാഷണങ്ങളും പരദൂഷണങ്ങളും ഒഴിവാക്കി ഉറച്ച മനസ്സോടെ പൊതുനന്മക്കായി പ്രവര്‍ത്തിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ നാമധേയത്തിലുള്ള 230 ഓളം ഇറ്റാലിയന്‍ കത്തോലിക്കാ അസോസിയേഷന്‍ അംഗങ്ങളായ ബ്യൂട്ടീഷന്‍മാര്‍ക്കും കേശാലങ്കാര വിദഗ്ദര്‍ക്കും സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെറു സ്വദേശിയായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസാണ് കേശാലങ്കാരക്കാരുടെ മധ്യസ്ഥന്‍. അദ്ദേഹത്തിന്റെ പിതാവ് സ്പെയിന്‍ സ്വദേശിയും, മാതാവ് കറുത്ത വംശജയായ സ്ത്രീയുമായിരുന്നു. ഇതിന്റെ പേരില്‍ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അതികഠിനമായ ജീവിത സാഹചര്യങ്ങളുമായിരുന്നു വിശുദ്ധന്റേത്. എന്നിട്ടും തന്റെ ലളിതവും എളിമനിറഞ്ഞതുമായ ജീവിതം കൈവിടാതെ ജീവിക്കുവാനും സ്നേഹം പങ്കുവെയ്ക്കാനും തന്റെ സമയവും കഴിവുകളും പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി സമര്‍പ്പിക്കുവാനും വിശുദ്ധന് കഴിഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ ജോലി സ്ഥലത്ത് സ്വന്തം ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നിങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാറ്റിനുമുപരിയായി ക്രിസ്തീയ വഴിയിലൂടെ ജീവിത മാര്‍ഗ്ഗം മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍വ്വേശ്വരന്റെ കൃപയും നിങ്ങള്‍ക്കുണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു. കൂടാതെ തങ്ങളുടെ അടുക്കല്‍ വരുന്നവരോട് നല്ല രീതിയില്‍ പെരുമാറുകയും പ്രചോദനാത്മകമായി സംസാരിക്കുകയുമാണ് ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചെയ്യേണ്ടതെന്ന് എല്ലാവരോടുമായി ആഹ്വാനം ചെയ്തുകൊണ്ടുമാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

Share this news

Leave a Reply

%d bloggers like this: