എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപയെന്ന് സംശയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെ ഫലം ഇക്കാര്യം സൂചിപ്പിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും അരോഗ്യമന്ത്രി പ്രതികരിച്ചു. അതേസമയം, നിപയെങ്കില്‍ നേരിടാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, നിപ സംബന്ധിച്ച അടിയന്തിര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഇതിനായി ആരോഗ്യമന്ത്രി എറണാകുളത്തേതക്ക് തിരിച്ചു. അരോഗ്യ സെക്രട്ടറിയും ഡിഎച്ച് എസും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡ് ആരംഭിക്കും. കോഴിക്കോടിന് സ്വീകരിച്ച ഏല്ലാ നടപടികളും ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ സംസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച എത്തിച്ചിരുന്ന മരുന്നുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും, എറണാകുളം ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറയുന്നു.