ആഫ്രിക്കന്‍ പന്നിപ്പനി (പിഗ് എബോള) പടര്‍ന്നുപിടിച്ച് തെക്കന്‍ ഏഷ്യ…

‘പിഗ് എബോള’ എന്നറിയപ്പെടുന്ന ‘ആഫ്രിക്കന്‍ പന്നിപ്പനി’ തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചൈനയിലും വിയറ്റ്‌നാമിലുമെല്ലാം ദശലക്ഷക്കണക്കിന് പന്നികളിലാണ് ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരില്‍ നിരുപദ്രവമായതും പന്നികളില്‍ മാരകമായിത്തീരുന്നതുമായ രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയില്‍ ഈ രോഗം കണ്ടെത്തുന്നത്. ലോകത്തുള്ള പന്നികളില്‍ ഏകദേശം പകുതിയോളവും ചൈനയിലാണുള്ളത്. അവിടെ ഇതുവരെ 1.2 മില്ല്യണ്‍ പന്നികളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്ത പരന്നതോടെ പന്നിയിറച്ചിയുടെ ആഗോളവില കുതിച്ചുയരുകയാണ്.

ആഫ്രിക്കന്‍ പന്നിപ്പനിയെ പ്രധിരോധിക്കാന്‍ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം പിടിപെട്ടാല്‍ ആന്തരിക രക്തസ്രാവം വന്നാണ് പന്നികള്‍ മരിക്കുന്നത്. അതുകൊണ്ട് അസുഖം സ്ഥിരീകരിച്ചാല്‍ കൊന്നുകളയുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല. 200 മില്ല്യണ്‍ പന്നികളെ ഇതിനകംതന്നെ ചൈനയില്‍ കൊന്നൊടുക്കിയെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. വസ്ത്രങ്ങളില്‍ മുതല്‍ വാഹനങ്ങളില്‍വരെ എന്തിലും പറ്റിപ്പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഈ വൈറസ് ആഴ്ചകളോളം ജീവിക്കുകയും എത്ര ദൂരത്തേക്കും സഞ്ചരിക്കുകയും ചെയ്യും.

ഏഷ്യയിലുടനീളം ഒരു കാട്ടുതീപോലെയാണ് പന്നിപ്പനി പടര്‍ന്നുപിടിക്കുന്നത്. അത് വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പന്നിവളര്‍ത്തുന്ന കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മംഗോളിയ, വടക്കന്‍ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ രോഗബാധ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ദക്ഷിണകൊറിയ തങ്ങളുടെ അതിര്‍ത്തിയില്‍ പന്നികളുടെ രക്തം പരിശോധിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, ലാവോസ് എന്നീ രാജ്യങ്ങളിലേക്കും രോഗം പെട്ടന്നുതന്നെ പടര്‍ന്നേക്കാം എന്ന് യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘ഭൂമിയില്‍ ഇതുവരെ നാം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ മൃഗജന്യ രോഗമാണിതെന്നും അതിന്റെ വ്യാപനം തടയാന്‍ ഒരു വഴിയുമില്ലെന്നും’ ഹോങ്കോങ്ങിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ വെറ്റിനറി എപിഡെമിയോളജിസ്റ്റായ ഡര്‍ക്ക് ഫിഫീര്‍ പറയുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഏഷ്യക്കുമപ്പുറം പ്രകടമാകും. അത് ആഗോള വിപണിയില്‍ പന്നി മാംസത്തിന്റെ വില 40% ഉയരാന്‍ കാരണമാകും. അതോടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യൂറോപ്പില്‍നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം പന്നിയിറച്ചി ഇറക്കുമതി ചെയ്യാന്‍ മറ്റു രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. അതും വില ഉയരാന്‍ കാരണമായേക്കും.

Share this news

Leave a Reply

%d bloggers like this: