അമേരിക്കക്കെതിരെ യുദ്ധത്തിന് തയ്യാറെടുത്ത് ഇറാന്‍…

അമേരിക്കയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തില്‍ ഭീഷണികളോ ആക്രമണമോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തസ്നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി കടന്ന യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. യുഎസ് എന്ത് തീരുമാനിച്ചാലും ശരി, ഇറാന്റെ അതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള എന്ത് തരം ആക്രമണങ്ങളേയും ഭീഷണികളേയും ശക്തമായ മറുപടി നല്‍കി നേരിടുമെന്ന് വിദേശകാര്യ വ്ക്താവ് അബ്ബാസ് മൂസാവി തസ്നീം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം യുഎസ് ഇറാനെ ആക്രമിക്കുന്നതിലേയ്ക്കും രു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധമുണ്ടാക്കുമെന്നുമുള്ള ആശങ്ക ശക്തമായിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ 10 മിനുട്ട് താന്‍ സൈനിക ജനറല്‍മാരോട് സംസാരിച്ച് ആക്രമണം വേണ്ടെന്ന് വച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 150 പേര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് ആക്രമണം തടഞ്ഞത് എന്നും ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ ശത്രുക്കള്‍ അത് അമേരിക്കയായാലും മാറ്റാരായാലും അത് അവരെ കത്തി ചാമ്പലാക്കും – ഇറാന്‍ സൈനിക വക്താവ് അബോള്‍ഫാസി ഷെകാര്‍ച്ചി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ യാത്രാ വിമാനങ്ങള്‍ പറപ്പിക്കുന്നത് യുഎസ് വ്യോമയാന വകുപ്പ് വിലക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലേയും ഗള്‍ഫ് ഓഫ് ഒമാനിലേയും ഇറാന്‍ വ്യോമ മേഖലയില്‍ നിരോധനം ബാധകമാണ്. അതേസമയം തങ്ങളുടെ വ്യോമേഖല സുരക്ഷിതമാണ് എന്നും ഏത് രാജ്യത്തിന്റേയും യാത്രാവിമാനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഇറാന്‍ വ്യക്തമാക്കി.

ഒമാന്‍ ഗള്‍ഫ് മേഖലയില്‍ എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണ് എന്നാണ് യുഎസിന്റേയും സൗദി അറേബ്യ അടക്കമുള്ള സസഖ്യകക്ഷികളുടേയും ആരോപണം. ഇറാന്‍ ഇത് തള്ളിയിരുന്നു. 2015ലെ ആണവകരാറില്‍ നിന്ന് പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറിയതോടെയാണ് യുഎസുമായുള്ള ഇറാന്റെ സംഘര്‍ഷം പുനരാരംഭിച്ചത്. മെച്ചപ്പെട്ടുവന്നിരുന്ന ബന്ധം അതോടെ വഷളായി.

കരാറിന്റെ ഭാഗമായി ഉപാധികളോടെ ഇറാന് മേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങളില്‍ ഇളവ് ചെയ്തിരുന്നു. ഇറാന്‍ ആണവ പരിപാടി നിര്‍ത്തിവച്ചിരുന്നു. ആണവനിലയങ്ങളില്‍ അന്താരാഷ്ട്ര പരിശോധന അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ തങ്ങള്‍ ആണവ പരിപാടി പുനരാരംഭിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കരാര്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും ജൂലായ് എട്ടിനപ്പുറം സമയം നല്‍കില്ല എന്നാണ് ഇറാന്‍ ഗവണ്‍മെന്റ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: