2006-ല്‍ കണ്ടെടുത്ത പരുന്തിന്റെ വെങ്കല പ്രതിമ ഉടന്‍ വില്‍ക്കണമെന്ന് ഉറുഗ്വേയിലെ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍ ഉറുഗ്വേയുടെ തീരത്ത് മുങ്ങിയ ജര്‍മ്മന്‍ യുദ്ധക്കപ്പലായ ‘അഡ്മിറല്‍ ഗ്രാഫ് സ്പീ’യുടെ ഭാഗമായിരുന്നു അത്.
നാസികളുടെ ഈ വിഭജന ചിഹ്നം ഒരു പതിറ്റാണ്ടിലേറെയായി ഉറുഗ്വേ നാവികസേനയുടെ വെയര്‍ഹൌസില്‍ ഒരു പെട്ടിക്കുള്ളിലാക്കി അടച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. 90 ദിവസത്തിനകം ഇത് വില്‍ക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രതിമ വീണ്ടെടുക്കാനായി മുതല്‍മുടക്കിയവര്‍ക്ക് വീതിച്ചു നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിധിക്കെതിരെ വേണമെങ്കില്‍ ഉറുഗ്വേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. കോടതി വിധി അവലോകനം ചെയ്യുന്നതുവരെ പ്രതികരിക്കാനില്ലെന്ന് പ്രതിരോധ മന്ത്രി ജോസ് ബയാര്‍ഡി പറഞ്ഞു. 362 കിലോയിലധികം ഭാരമുള്ള ഈ വെങ്കലപ്രതിമ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ നിയമനിര്‍മ്മാതാക്കളോടും ഉറുഗ്വേയിലെ ജൂത സമൂഹത്തോടും ചോദിച്ചിരുന്നു. പ്രദര്‍ശിപ്പിക്കുകയോ ലേലം ചെയ്യുകയോ ചെയ്യണമെന്ന് പറയുന്നവരും, നശിപ്പിച്ചു കളയണമെന്ന് പറയുന്നവരുമുണ്ട്.
യുദ്ധത്തിന്റെ തുടക്കത്തില്‍ ജര്‍മ്മന്‍ നാവികസേനയുടെ പ്രതീകമായിരുന്നു ഗ്രാഫ് സ്പീ. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം കീഴടക്കി നിരവധി അനുബന്ധ വ്യാപാരക്കപ്പലുകളെ ആക്രമിച്ചു മുക്കിയിരുന്നു ഈ കപ്പല്‍. എന്നാല്‍ 1939 ഡിസംബര്‍ 13-ന് ആരംഭിച്ച റിവര്‍ പ്ലേറ്റ് യുദ്ധത്തില്‍ ബ്രിട്ടനില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നുമുള്ള യുദ്ധക്കപ്പലുകള്‍ ഗ്രാഫ് സ്പീയെ ആക്രമിച്ചു. കേടായ ഗ്രാഫ് സ്പീ മോണ്ടെവീഡിയോ തുറമുഖത്തേക്ക് നീങ്ങി. പരിക്കേറ്റവരും മരിച്ചവരുമായ നാവികരെ അവിടെയിറക്കി.
അന്നത്തെ അത്യാധുനിക സാങ്കേതികവിദ്യ സഖ്യകക്ഷികളുടെ കൈകളില്‍ അകപ്പെടാതിരിക്കാന്‍ ഉറുഗ്വേ തലസ്ഥാനത്ത് നിന്ന് ഏതാനും മൈല്‍ അകലേക്ക് കപ്പല്‍ കടത്തിവിടാന്‍ ക്യാപ്റ്റന്‍ ഉത്തരവിട്ടു. കപ്പലിലെ ഭൂരിഭാഗം ജോലിക്കാരെയും അയല്‍രാജ്യമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍ ആത്മഹത്യ ചെയ്തു. യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സ്വകാര്യ നിക്ഷേപകര്‍ 2004-ല്‍ റിവര്‍ പ്ലേറ്റില്‍ നിന്ന് കപ്പലിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി വമ്പന്‍ മുതല്‍മുടക്കാണ് നടത്തിയത്. 2006-ലാണ് കപ്പലുദ്ധാരണ സംഘം പരുന്തിനെ കണ്ടെടുക്കുന്നത്.