കള്ളപ്പണത്തിന്റെ കണക്കുകള്‍ പുറത്ത്: ഇന്ത്യക്കാരുടേതായി വിദേശത്തുള്ളത് 34 ലക്ഷം കോടിയിലധികമെന്ന് റിപ്പോര്‍ട്ട്…

1980 മുതല്‍ 2010 വരേയുള്ള കാലയളവിലെ വിവിധ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് 34 ലക്ഷം കോടി രൂപയിലധികം ($490 ബില്ല്യണ്‍) കള്ളപ്പണ നിക്ഷേപണമുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. വിവിധ പഠനങ്ങളെ ഉദ്ധരിച്ച് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് (എന്‍.ഐ.എഫ്.എം.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ഫിനാന്‍സ് (എന്‍.ഐ.പി.എഫ്.പി.) എന്നിവയുടെ പഠനങ്ങളെ ആസ്പദമാക്കിയുള്ള കണക്കാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ചത്. എന്നാല്‍, കള്ളപ്പണം വ്യക്തമായി കണക്കാക്കുന്നതിനുള്ള വിശ്വസനീയ മാര്‍ഗങ്ങളുടെ അഭാവമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 മാര്‍ച്ചിലാണ് ധനമന്ത്രാലയം ഇന്ത്യയിലും വിദേശത്തുമുള്ള കണക്കില്‍പ്പെടാത്ത പണത്തിന്റെ പഠനം നടത്താന്‍ ഈ മൂന്ന് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടത്. എം. വീരപ്പമൊയ്ലി അധ്യക്ഷനായ സമിതിയാണ് കണ്ടെത്തലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശ്വസനീയമായ രീതിയില്‍ വ്യക്തമായ കണക്കെടുക്കുക എന്നത് പ്രയാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിയല്‍എസ്റ്റേറ്റ്, ഖനികള്‍, മരുന്നുകമ്പനികള്‍, പാന്‍മസാല, ഗുഡ്ക, പുകയില, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലുള്ളവാണ് കള്ളപ്പണം സ്വരൂപിച്ചിരിക്കുന്നതില്‍ മുന്‍പന്തിയിലെന്നും ചൂണ്ടിക്കാട്ടുന്നു.

1997 – 2009 കാലയളവില്‍ രാജ്യത്തിന്റെ ജി.ഡി.പി.യുടെ 0.2 ശതമാനം മുതല്‍ 7.4 ശതമാനം വരെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് എന്‍.ഐ.പി.എഫ്.പി. കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 1980 മുതല്‍ 2010 വരെയുള്ള എന്‍.സി.എ.ഇ.ആറിന്റെ കണക്ക് പ്രകാരം 26 ലക്ഷം കോടി മുതല്‍ 34 ലക്ഷം കോടി രൂപ വരെ വിദേശത്ത് ഇന്ത്യക്കാര്‍ സ്വരൂപിച്ചതായി പറയുന്നു. 1990 മുതല്‍ 2008- വരേയുള്ള എന്‍.ഐ.എഫ്.എം. റിപ്പോര്‍ട്ടില്‍ 9.42 ലക്ഷം കോടി രൂപ നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്ന് വിദേശത്തെത്തിയെന്നും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ 15 ലക്ഷം കോടി മുതല്‍ 34 ലക്ഷം കോടി രൂപ വരെ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ പൂഴ്ത്തിയതായാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: