കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപടി തള്ളി അന്താരഷ്ട്ര കോടതി വിധി ; ഇത് പാകിസ്ഥാന് മേല്‍ ഇന്ത്യ നേടുന്ന നയതന്ത്ര വിജയം

ന്യൂഡല്‍ഹി : ദീര്‍ഘ കാലമായി പാക് ജയിലില്‍ അകപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തള്ളി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിറക്കി. കുല്‍ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയിരുത്തി. ഹേഗിലെ പീസ് പാലസില്‍ ജസ്റ്റിസ് അബ്ദുള്‍ഖലി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവിച്ചത്. അബ്ദുള്‍ഖലിയുടെ നേതൃത്വത്തിലുള്ള 16 അംഗ ബഞ്ചിന്റേതാണ് വിധി. 15 ജഡ്ജിമാര്‍ ഇന്ത്യക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പാകിസ്താനില്‍ നിന്നുള്ള ഒരു ജഡ്ജി മാത്രം പാകിസ്താന് അനുകൂലമായി വോട്ട് ചെയ്തു.

ഇന്ത്യയുടെ ആവശ്യം ന്യായമാണ് എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിലയിരുത്തല്‍. ഇന്ത്യയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയോട് മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നന്ദി അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കപ്പെടാന്‍ വിദേശകാര്യ മന്ത്രി ആയിരിക്കെ സുഷമ സ്വരാജ് നടപടികള്‍ ആരഭിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടാണ് ഈ വിധിയെ കണക്കാക്കുന്നത്. ചാരവൃത്തി, ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാക് സൈനിക കോടതി വിധിച്ചത്.

എന്നാല്‍ പാക് കോടതിയുടെ വിധിക്കെതിരെ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ജാദവ് നിരപരാധിയാണെന്നും നിയമസഹായം നിഷേധിച്ചുകൊണ്ടുള്ള വിചാരണ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യ അന്താരാഷ്ട്ര കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും വിരമിച്ച 49 കാരനായ കുല്‍ഭൂഷണെ 2016 മാര്‍ച്ചില്‍ ചാരവൃത്തി ആരോപിച്ച് ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ചാരനാണ് കുല്‍ഭൂഷണ്‍ ജാദവ് എന്നും അദ്ദേഹത്തിന് വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാകിസ്ഥാന്‍ സമര്‍പ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചു. പാകിസ്താന്‍ സൈനിക കോടതിയിലെ കുപ്രസിദ്ധ നടപടികള്‍ തുറന്ന് കാട്ടാനായിരുന്നു ഹരീഷ് സാല്‍വെ ശ്രമിച്ചത്. പാകിസ്താന്‍ കോടതിയിലെ വിചാരണയില്‍ ജാദവ് കുറ്റം സമ്മതിച്ചതായുള്ള വാദത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും വധശിക്ഷ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു. ഇതോടെ ഇന്ത്യന്‍ പ്രധിനിധികള്‍ക്കു ഇനി ജാദവിനെ കാണുകയും,നിയമ സഹായം ലഭ്യമാക്കാനും അവസരം ലഭിക്കും.

Share this news

Leave a Reply

%d bloggers like this: