രാജിവെച്ചൊഴിഞ്ഞ് കുമാരസ്വാമി സര്‍ക്കാര്‍ ; വിശ്വാസവോട്ടെടുപ്പില്‍ ചതിച്ച എം.എല്‍.എ യെ പുറത്താക്കി മായാവതി

ബെഗളൂരു : വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രാജി വച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ബംഗളൂരുവിലെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജിക്കത്ത് നല്‍കി. 2018 മേയ് 23ന് അധികാരമേറ്റ കുമാര സ്വാമി മന്ത്രിസഭ 14 മാസത്തെ ഭരണത്തിന് ശേഷമാണ് അധികാരമൊഴിയുന്നത്.

2006ല്‍ ആദ്യ തവണ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായപ്പോഴും കുമാരസ്വാമിക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷമുറപ്പിച്ച ബിജെപി, ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. യെദിയൂരപ്പ ഉടന്‍ ഗവര്‍ണറെ കാണും.

സര്‍ക്കാരിനെ പിന്തുണക്കാത്ത ബി എസ് പി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. മായാവതി തന്നോട് നിഷ്പക്ഷത പാലിക്കാനാണ് ആവശ്യപ്പെട്ടത് എന്നും അതിനാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്നുമാണ് ബിഎസ്പി എംഎല്‍എ മഹേഷ് പറഞ്ഞിരുന്നത്. എന്നാല്‍ സഖ്യ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് എംഎല്‍എയോട് മായാവതി ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിപ്പ് ലംഘിച്ച രാജി വച്ച 15 എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ സ്പീക്കര്‍ സ്വീകരിച്ചേക്കും എന്ന് സൂചനയുണ്ട് .

Share this news

Leave a Reply

%d bloggers like this: