ചെന്നൈ : രാജീവ് ഗാന്ധി വധകേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. യുകെയില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്രയുടെ വിവാഹം നടത്തുന്നതിനായി സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. 28 വര്‍ഷത്തിനു ശേഷം ഇത് രണ്ടാമത്തെ പരോളാണ് അനുവദിക്കപ്പെട്ടത്. എന്നാല്‍ വെല്ലൂരിന് പുറത്തുപോകാന്‍ അനുവാദമില്ല
ആദ്യത്തേത് പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കാണ് പരോള്‍ ലഭിച്ചിരുന്നത്. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി ആറ് മാസത്തേയ്ക്ക് തന്നെ ജയിലില്‍ നിന്ന് വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. മകളുടെ വിവാഹത്തിനായി പണം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് സമയം വേണമെന്നും നളിനി കോടതിയില്‍ വാദിച്ചു. ചട്ടപ്രകാരം 30 ദിവസത്തിലധികം തുടര്‍ച്ചയായി പരോള്‍ അനുവദിക്കാനാവില്ല എന്ന് കോടതി നളിനിയെ അറിയിച്ചു.
30 ദിവസം പൊലീസ് സുരക്ഷയ്ക്ക് നളിനി പണം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്വയം വാദങ്ങള്‍ ബോധിപ്പിക്കുകയാണ് പരോളിനു വേണ്ടി നളിനി ചെയ്തത്. തമിഴിലും അല്‍പ്പം ഇംഗ്ലീഷിലുമായി. പലപ്പോഴും വികാരഭരിതയായി കരഞ്ഞു. താന്‍ കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു എന്ന് പറഞ്ഞ നളിനി കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിന് വീണ്ടും നന്ദി പറയുകയും ചെയ്തു. നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.
എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതികള്‍ ഇതേ കേസില്‍ ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്.