ദുരന്തഭൂമിയായി മലപ്പുറം കവളപ്പാറ: മല ഒന്നാകെ ഇടിഞ്ഞുവീണു, 30 വീടുകള്‍ മണ്ണിനടിയില്‍, അമ്പതിലേറെപ്പേരെക്കുറിച്ച് യാതൊരു വിവരവുമില്ല

മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ നിലമ്പൂരിലെ ഭൂതാനം കവളപ്പാറ, പതാര്‍ പ്രദേശങ്ങളില്‍ 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. ഈ വീടുകളില്‍ താമസിച്ചിരുന്നവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് വലിയ മലകളുടെ ഇടയിലുള്ള പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡുകളില്‍ 20 അടിയിലധികം ഉയരത്തില്‍ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാല്‍ മണിക്കൂറുകള്‍ വൈകി ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിയത്. പാലക്കാട് നിന്നും എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വേണ്ട ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തേക്കും എത്താനാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ദുരന്തം മുന്‍കൂട്ടിക്കണ്ട് വീടുകള്‍ ഉപേക്ഷിച്ചിറങ്ങിയ 60ഓളം പേര്‍ ഇവിടെ മരക്കൊമ്പുകളിലും പാറയുടെ മുകളിലുമായി കഴിയുകയാണ്. പ്രദേശത്ത് നിരന്തരമുണ്ടാകുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതോടെ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. മലവെള്ളപ്പാച്ചിലില്‍ കിലോമീറ്ററുകളോളം സ്ഥലം മുങ്ങികിടക്കുകയാണ്.ഏതാനും ദിവസമായി തുടരുന്ന മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ തകരാറിലായതിനാല്‍ പ്രദേശത്ത് കഴിഞ്ഞ നാലുദിവസമായി വൈദ്യുതിയില്ല.മൊബൈല്‍ഫോണുകളുടെയും ടവറുകളുടെയും പ്രവര്‍ത്തനം തകരാറിലാകാന്‍ ഇത് കാരണമായി. ബി.എസ്.എന്‍.എല്ലിന്റെ ഒരു ടവര്‍ മാത്രമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. കവളപ്പാറയിലും പതാറിലും ഇതിനോട് ചേര്‍ന്നുള്ള തുരുത്തുപോലുള്ള പ്രദേശത്തും ഇന്നലെ മുതല്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നതായി സഹായ അഭ്യര്‍ത്ഥനയോടെ സമൂഹമാദ്ധ്യമങ്ങളില്‍ അറിയിപ്പുണ്ടായെങ്കിലും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കോ പൊലീസിനോ സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. നേവിയുടെ ഹെലികോപ്റ്റര്‍ സഹായമുണ്ടെങ്കിലേ ഇവിടെ രക്ഷാപ്രവര്‍ത്തനം സാദ്ധ്യമാകൂവെന്നാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍. മണ്ണും ചെളിയുമടിഞ്ഞും മരങ്ങള്‍ കടപുഴകിയും കൂറ്റന്‍ പാറകളും കല്ലുകളും കുത്തിയൊലിച്ചും കിലോമീറ്ററുകളോളം ഒഴുകിപ്പരന്ന ഇവിടെ മണ്ണിനടയില്‍പ്പെട്ട വീടുകളില്‍ ആളുകള്‍ കുടുങ്ങികിടപ്പുണ്ടാകാനാണ് സാദ്ധ്യത.റവന്യൂ, പൊലീസ് ഫയര്‍ഫോഴ്‌സ്, നേവി സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചാലേ ഇതില്‍ വ്യക്തത വരൂ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പാറയ്ക്കും മരങ്ങള്‍ക്കും മുകളില്‍ കഴിയുന്നവരെയും വീണ്ടും മലയിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകും മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് എയര്‍ലിഫ്റ്റിംഗ് വഴിയേ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് കഴിയൂവെന്നാണ് ലഭിക്കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: