കോഴിക്കോട് : കൂടത്തായില്‍ 6 പേരെ കൊലപ്പെടുത്തി എന്ന് സംശയിക്കപ്പെടുന്ന പ്രതി ജോളി ജോസഫ് കോഴിക്കോടുള്ള എന്‍ ഐ ടി ക്യാമ്പസില്‍ ഇടക്കിടെ വരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇവിടെ ക്യാന്റീനില്‍ ഇവരെ കണ്ടിരുന്നതായും ജീവനക്കാര്‍ പറയുന്നു. 2002 മുതല്‍ ജോളി ഇ ഐ ടി യില്‍ ജീവനക്കാരിയെന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് കാറില്‍ പോകുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ക്യാന്റീനില്‍ ജോളി ഇടക്കിടെ വരാറുണ്ടായിരുന്നെന്നാണ് ജീവനക്കാരന്‍ പറയുന്നത്.
എന്നാല്‍ എന്‍ഐടിയിലെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചതാരെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. ജോളിയുടെ വീട്ടില്‍ ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടവരെ മുഴുവന്‍ ചോദ്യം ചെയ്യും. കൊലപാതകങ്ങളും, സ്വത്ത് തട്ടിപ്പും താന്‍ ഒറ്റയ്ക്കല്ല ചെയ്തത് എന്നാണ് ജോളിയുടെ മൊഴി. എന്നാല്‍ സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിന് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പോലീസിന്റെ നിഗമനം. റോയിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാത്തത് തുടര്‍ന്നും കൊല ആസൂത്രണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.
റോയുടെ മരണവുമായി ബന്ധപെട്ടു പോലീസ് പറയുന്ന മറ്റൊരു കാര്യം ഇയാള്‍ മരണപെടുമ്പോള്‍ കുളിമുറിയില്‍ ആയിരുന്നു; അതും വാതില്‍ അകത്തുനിന്നും പൂട്ടിയ രീതിയില്‍ ആയിരുന്നു. ജോളി അയല്‍വാസികളെ വിളിച്ചുവരുത്തിയാണ് വാതില്‍ ചവിട്ടി തുറപ്പിച്ചത്. ഇതാണ് മരണം ആത്മഹത്യാ ആണെന്ന് സ്ഥിരീകരിക്കാന്‍ കാരണം. എന്നാല്‍ ഇത് ആസൂത്രിതമായിരുന്നു എന്നാണ് എപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എങ്ങനെയാണ് പ്രതി ഇത് നടത്തിയത് ഇന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.