ദമസ്‌ക്കസ് : വടക്കന്‍ സിറിയയില്‍ നിന്നും യു എസ് ഉടന്‍ പിന്‍വാങ്ങും. പകരം തുര്‍ക്കി സൈന്യം ഇവിടേക്ക് കടന്നതുവരും. എന്നാല്‍ പെട്ടെന്നുണ്ടായ യു എസ് തീരുമാനത്തില്‍ ഞെട്ടിയത് കുര്‍ദിഷ് സൈന്യമാണ്. സിറിയയില്‍ യു എസുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ ഈ വിഭാഗത്തെയും തുര്‍ക്കി തീവ്രവാദികള്‍ ആയാണ് കാണുന്നത്. ഇതാണ് കുര്‍ദുകളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി മാസത്തില്‍ തുര്‍ക്കിയുടെ വടക്കന്‍ സിറിയന്‍ പദ്ധതികള്‍ക്കെതിരെ താക്കീത് നല്‍കിയിരുന്നതാണ് യുഎസ്. വിദേശനയത്തില്‍ വാഷിങ്ടണ്‍ വരുത്തിയ പെട്ടെന്നുള്ള ഈ മാറ്റം പൊതുവില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
ദീര്‍ഘകാലമായുള്ള പദ്ധതിയുടെ ഭാഗമായി വടക്കന്‍ സിറിയയിലേക്ക് തുര്‍ക്കി അടുത്തുതന്നെ നീക്കം നടത്തും. ഇതിനു പിന്നാലെ തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എര്‍ദോഗനുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഒരു ഫോണ്‍ സംഭാഷണം നടത്തുകയുണ്ടായി.സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി ഓടിപ്പോയവര്‍ക്ക് തിരിച്ചെത്താന്‍ ഈ നീക്കം അനിവാര്യമായിരുന്നെന്നും എര്‍ദോഗഎന്‍ വ്യക്തമാക്കി. ഐസിസിന്റെ മേഖലയിലെ ഖലീഫാ ഭരണത്തെ അടിച്ചമര്‍ത്തിയ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ഇനി അവിടെ ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതെസമയം തുര്‍ക്കിയുടെ നീക്കത്തില്‍ തങ്ങളുടെ സൈന്യത്തിന് പങ്കുണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുര്‍ദ്ദ് സേനകള്‍ പിടിച്ചെടുത്ത ഐസിസ് തീവ്രവാദികളുടെ ഉത്തരവാദിത്വം തുര്‍ക്കി ഏറ്റെടുക്കുമെന്നും യുഎസ് പറഞ്ഞു. ഈ നയം മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ മേഖലയിലുണ്ടാക്കുമെന്ന് കരുതുന്നവരുണ്ട്. മേഖലയില്‍ പ്രതിരോധം ദുര്‍ബലമാകുമ്പോള്‍ അത് ഐസിസിന് ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍ ഭീകരവാദത്തെ തുടച്ചു നീക്കുക എന്നത് യു എസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് യു എസ് പ്രസിഡണ്ട് അന്തരാഷ്ട്ര വേദികളില്‍ വ്യക്താക്കിയിരുന്നു.