റോം: വിവാഹിതരെ പുരോഹിതരാകേണ്ടതുണ്ടോ? എന്ന വിഷയത്തില്‍ വത്തിക്കാനില്‍ നടന്നുവന്ന ബിഷപ്പുമാരുടെ
യോഗത്തിലെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. മതചടങ്ങുകള്‍ നടത്താന്‍ പുരോഹിതര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ഇതിനൊരു പരിഹാരമായി വിവാഹിതര്‍ക്ക് പുരോഹിതരാകാനുള്ള അവസരം ലഭ്യമാക്കണമെന്ന് ഒരുവിഭാഗം ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിഷപ്പുമാരുടെ കൂട്ടായ ചര്‍ച്ച ആവശ്യമാണെന്ന് മാര്‍പാപ്പ അറിയിച്ചതിനെത്തുടര്‍ന്ന് റോമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.
പുരോഹിതന്മാരാകാന്‍ താല്‍പര്യപ്പെട്ട് വരുന്നവരുടെ എണ്ണം കുറയുന്നത് സഭയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി തെക്കെ അമേരിക്കിയലെ കാത്തലിക്ക് ബിഷപ്പുമാര്‍ ആണ് വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആമസോണിലും തെക്കേ അമേരിക്കയിലെ ഒറ്റപ്പെട്ട പല ഭാഗങ്ങളിലും വിവാഹിതരെ പുരോഹിതര്‍ ആയി നിയമിക്കണെമെന്ന് ഒരു കൂട്ടം തെക്കന്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരുന്നു. വത്തിക്കാനിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ 121 ബിഷപ്പുമാര്‍ വിവാഹിതരെ പുരോഹിതര്‍ ആക്കുന്നതിനോട് യോജിച്ചപ്പോള്‍ 41 പേര്‍ എതിര്‍ത്തു.
തെക്കെ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലെ ബിഷപ്പുമാരാണ് സഭ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇതിന് പുറമെ പള്ളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ പുരോഹിതരുടെ സഹായികളായി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ക്രൈസ്തവ സഭയിലെ പൗരോഹിത്യ ക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ബിഷപ്പുമാരുടെ യോഗത്തില്‍ ഉയര്‍ന്നുവരുന്നത്. പള്ളി കളില്‍ സഹായികളായി നില്‍ക്കുന്ന വിവാഹിതരായ പുരുഷന്മാരെ പുരോഹിതരാക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചിട്ടുള്ളത്