മോസ്‌കോ: കാണാതായ മലേഷ്യന്‍ വിമാനം തകരുന്നതില്‍ റഷ്യയ്ക്കും പങ്കെന്ന് അന്തരാഷ്ട്ര അന്വേഷണ സംഘം. ഉക്രൈനിനു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17-നാണ് 298 യാത്രക്കാരുമായി വിമാനം തകര്‍ന്നത്. ആംസ്റ്റര്‍ഡാമില്‍ നിന്നും മലേഷ്യയിലെ ക്വാലലംപുരിലേക്കായിരുന്നു യാത്ര. കിഴക്കന്‍ ഉക്രൈനിലെ വിഘടനവാദികളുമായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒരു ഉന്നത സഹായി വിമത നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
മുന്‍കൂട്ടി നിശ്ചയിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര അന്വേഷകര്‍ വിഷയം കൈകാര്യം ചെയ്തതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു. വിഘടനവാദികളുടെ പ്രതിരോധ മേധാവി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസെടുത്തു. 2020 ഏപ്രിലോടെ അവര്‍ വിചാരണ നേരിടേണ്ടി വരും. റഷ്യക്ക് സംഭവുമായി നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നില്ല. എന്നാല്‍ കേസില്‍ ഇതിനകം ആരോപണവിധേയരായ നാല് പ്രതികളില്‍ രണ്ടുപേരുമായി ചില റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അവര്‍ പറയുകയും ചെയ്യുന്നു.
റഷ്യയുടെ 53-ാം ആന്റി-എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം. BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉക്രൈന്‍ വിമതരുടെ അധീനതയിലുള്ള പെര്‍വോമയസ്‌ക് എന്ന ഗ്രാമത്തില്‍ നിന്നാണു മിസൈല്‍ തൊടുത്തതെന്ന് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
അവര്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ എവിടെയും MH17 പരാമര്‍ശിക്കപ്പെടുന്നുമില്ല. ഓസ്ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്സ്, യുക്രൈയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. എന്നാല്‍ വിമാനം തകര്‍ക്കുന്നതിന് മുന്‍പ് റഷ്യയിലെ ഉദ്യോഗസ്ഥര്‍ ഉക്രൈന്‍ വിമതരുമായി ആശയവിനിമയം നടത്തിയതാണ് എപ്പോള്‍ റഷ്യയെ സംശയത്തിന്റെ നിഴലില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.