ഡബ്ലിന്‍ : ഡബ്ലിനില്‍ 2 വയസ്സുകാരിയായ മകളെ ചേലാകര്‍മ്മത്തിന് വിധേയയാക്കിയ കേസില്‍, ഡബ്ലിന്‍ സെര്‍ക്യൂട്ട് കോടതിയില്‍ വാദം പൂര്‍ത്തിയായി. തെളിവുകളെല്ലാം രക്ഷിതാക്കള്‍ക്ക് എതിരാണെന്നതാണ് മാധ്യമ റിപ്പോര്‍ട്ട്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ക്രമംലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ കുട്ടിയെ പരിശോധിച്ച ശിശുരോഗ വിദഗ്ധനാണ് കുട്ടിയ്ക്ക് സംഭവിച്ചത് ചേലാകര്‍മ്മമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അയര്‍ലണ്ടില്‍ ആദ്യമായാണ് മാതാപിതാക്കള്‍ക്കെതിരെ, ഫീമെയില്‍ ജനിറ്റല്‍ മ്യുട്ടിലേഷന്‍ നടത്തിയതിന് കേസ് റെജിസ്റ്റര്‍ ചെയ്യുന്നത്.
പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്, വീട്ടിലെ കാര്‍പെറ്റില്‍ നിന്നും രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ ഇത് കുട്ടിയുടെ ശരീരത്തില്‍ നിന്നും ഉള്ള രക്തംതന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കുട്ടി കളിപ്പാട്ടവുമായി കളിക്കുന്നതിനിടെ അതിനു മുകളില്‍ വീണതിനെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്നാണ് രക്ഷിതാക്കളുടെ മൊഴി. എന്നാല്‍ ഈ കേസ് തീര്‍ത്തും എഫ് ജി എം തന്നെയാണെന്നണ് കുട്ടിയെ ചികില്‍സിച്ച ഡോക്ടറുടെ മൊഴി.
കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പരിധിയില്‍ പെടുത്തി ക്രിമിനല്‍ കുറ്റമായിട്ടതാണ് അയര്‍ലണ്ടില്‍ എഫ് ജി എം നെ കാണുന്നത്. 2012 മുതല്‍ ഈ പ്രവണത നിര്‍ത്തലാക്കാന്‍ നിയമനിര്‍മ്മാണവും നടത്തിയിരുന്നു. ചില കുടുബങ്ങളില്‍ പെണ്‍കുട്ടികളെ എഫ് ജി എം നു ഇരകളാക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ കേസ് എടുത്തിരുന്നില്ല. അയര്‍ലണ്ടില്‍ ഇതിനെതിരെയുള്ള പ്രചാരണപരിപാടികള്‍ക്ക് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡിപ്പാര്‍ട്‌മെന്റ് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ കേസില്‍ കോടതിവിധി നിര്‍ണായകമാകും.