തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊമ്പുകോര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജെറമി കോര്‍ബിനും. ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ടെലിവിഷന്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെയാണ് ബ്രെക്‌സിറ്റിനെച്ചൊല്ലി ഇരു നേതാക്കള്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടായത്.
ബ്രെക്‌സിറ്റ് എന്ന ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നല്‍കിയത്. വിഭജനവും പ്രതിബന്ധവും മാത്രമാണ് ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഓദ്യോഗീകമായി ഇന്ത്യയോട് മാപ്പ് പറയും എന്ന് കോര്‍ബിന്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു. 1984 ലെ ബ്ലൂ സ്റ്റാര്‍ നടപടിയിലെ ബ്രിട്ടന്റെ പങ്കു അന്യോഷിക്കും എന്നും പ്രകടന പത്രികയില്‍ ഉണ്ട്.
ഇതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നിനെതിരെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടെയും യൂണിയനുകള്‍ രംഗത്തുവന്നു. വിദേശ സ്റ്റാഫുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജ് 400 പൗണ്ടില്‍ നിന്നും 625 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കുന്നതിലാണ് പ്രതിഷേധം. എന്‍എച്ച്എസില്‍ തന്നെ ചികിത്സിക്കുന്നതിന് സ്വന്തം സ്റ്റാഫുകളില്‍ നിന്നുതന്നെ പ്രതിവര്‍ഷം 625 പൗണ്ട് നിരക്ക് ഈടാക്കാനുള്ള ബോറിസ് ജോണ്‍സന്റെ പദ്ധതി, ജീവനക്കാരുടെ പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നാലുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന ഹെല്ത്ത് ഇന്‍ഷുറന്‍സ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത ഇതര കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള സര്‍ചാര്‍ജ് പ്രതിവര്‍ഷം 400 ഡോളറില്‍ നിന്ന് 625 ഡോളറായി ഉയര്‍ത്തുമെന്നും ബ്രെക്സിറ്റിനുശേഷം യുകെയിലേക്ക് കുടിയേറുന്ന എല്ലാ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ഇത് വ്യാപിപ്പിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് നിലവില്‍ത്തന്നെ കുടുംബങ്ങളെ യുകെയില്‍ എത്തിക്കുവാന്‍ കഴിയാത്ത ജൂനിയര്‍ നഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും ജീവിതം കൂടൂതല്‍ ബുദ്ധിമുട്ടേറിയതാക്കുമെന്നും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടുകുട്ടികളും മാതാപിതാക്കളുമായി കുടിയേറുന്ന ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ഫീസ് ചുമത്തും. അതായത് ജനപ്രിയ റിക്രൂട്ട്മെന്റ് സ്ഥലങ്ങളായ ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ ബ്രിട്ടനിലേക്ക് ഒരു പങ്കാളിയോടും രണ്ട് കുട്ടികളോടും ഒപ്പം വരുന്നവരാണ്. അത്തരക്കാര്‍ ജോലിചെയ്യാനുള്ള പ്രത്യേകാവകാശത്തിനായി പ്രതിവര്‍ഷം 2,500 പൗണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവരും. ബ്രിട്ടനിലെ 400,000 നഴ്സുമാര്‍ക്ക് അംഗത്വമുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ തലവന്‍ ഈ നടപടിയെ മനുഷ്യത്വരഹിതമെന്ന് വിളിക്കുകയും വിദേശ ആരോഗ്യ പ്രൊഫഷണലുകളെ യുകെയിലേക്ക് വരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് മെഡിക്കല്‍ അസോസിയേഷനുകളും മുന്നറിയിപ്പ് നല്‍കി.