കോപ്പൻഹേഗൻ: ശിലായുഗത്തിൽ ജീവിച്ച വനിതയെ ഡി എൻ എ പരിശോധനയിലൂടെ ശാസ്ത്രക്ജർ തിരിച്ചറിഞ്ഞു. ഒരു പുരാതന ‘ച്യൂയിംഗ് ഗം-ത്തില്‍’ പതിഞ്ഞ അവരുടെ പല്ലിന്‍റെ അടയാളമാണ് ശാസ്ത്രജ്ഞരേ സഹായിച്ചത്. പല്ലിന്‍റെ അടയാളത്തിലൂടെ അവരുടെ ഡിഎൻഎ-യും അതിലൂടെ ജനിതക കോഡ് മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മനുഷ്യന്‍റെ എല്ലില്‍നിന്നല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളിൽ നിന്ന് പുരാതന മനുഷ്യന്‍റെ ജീന്‍ വേർതിരിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയ സ്ത്രീയ്ക്ക് കറുത്ത നിറവും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളും ഉണ്ടായിരിക്കാം എന്നുമാണ് അനുമാനം.
മനുഷ്യാവശിഷ്ടങ്ങൾ ഒന്നും ലഭ്യമല്ലാത്ത കാലഘട്ടങ്ങളിൽ നിന്നുള്ള ച്യൂയിംഗ് ഗം പുരാതന ഡിഎൻഎയുടെ വളരെ വിലപ്പെട്ട ഉറവിടമാണെന്ന് കോപ്പൻഹേഗൻ സർവകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ. ഹാൻസ് ഷ്രോഡർ പറയുന്നു. മരത്തിൽ നിന്നുള്ള ഒരുതരം ടാർ ആണ് അന്നത്തെ ച്യൂയിംഗ് ഗം. എല്ലിൽനിന്നല്ലാതെ ഒരു സമ്പൂർണ്ണ പുരാതന മനുഷ്യ ജീനോം കണ്ടെത്താന്‍ കഴിയുക എന്നത് അതിശയകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീയുടെ മുഴുവൻ ജനിതക കോഡുകളും ഡീകോഡ് ചെയ്തുകൊണ്ടാണ് അവൾ എങ്ങനെയിരിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നത്. അക്കാലത്ത് മധ്യസ്കാൻഡിനേവിയയിൽതാമസിച്ചിരുന്നവരില്‍നിന്നും വ്യത്യസ്തമായി യൂറോപ്പിലെ പ്രധാന വേട്ടക്കാരുമായാണ് അവൾ ജനിതകപരമായി കൂടുതൽ ബന്ധപ്പെടുന്നത്. ഹിമാനികൾ ഉരുകിത്തീര്‍ന്നതോടെ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും സ്കാൻഡിനേവിയയിലേക്ക് കുടിയേറിയവരിൽ പെട്ടവരുടെ പ്രതിനിധിയുമാകാം ഇപ്പോൾ കണ്ടെത്തിയതെന്നും സംശയിക്കപ്പെടുന്നുണ്ട്.