ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം അതി ഗൗരവമേറിയതാണെന്ന് എം എം എഫ് ഗവേഷക വിഭാഗം മേധാവി ഗീതാ ഗോപിനാഥ്. വളരെ നീണ്ട കാലത്തേക്ക് ഈ പ്രതിഭാസം സാമ്പത്തിക രംഗത്ത് തുടരുമെന്ന് ഗീത കഴിഞ്ഞ ദിവസം വ്യക്തമമാക്കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്റെ കൂടിക്കാഴ്ച നടക്കുന്നത്. വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യമെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഉടനെയൊന്നും ഇതില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷ വേണ്ടെന്നും അവര്‍ പറയുകയുണ്ടായി.
നേരത്തെ കരുതിയിരുന്നത് വളര്‍ച്ച ഒരല്പം മന്ദഗതിയിലാകും എന്നായിരുന്നു. പക്ഷെ ഇപ്പോഴത്തെ കണക്കുകള്‍ തന്റെ ആശ്ചര്യപ്പെടുത്തുകയാണെന്നും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപത്തില്‍ വലിയ കുറവാണ് സംഭവിക്കുന്നത്. ഉപഭോഗ വളര്‍ച്ചയും താഴുകയാണ്. ബാങ്കുകളുടെ കിട്ടാക്കടം പെരുകുകയാണെന്നും അവര്‍ പറഞ്ഞു. വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നും ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ സംഭവിക്കുന്ന വലിയ കുഴപ്പത്തെ ചൂണ്ടിക്കാട്ടി നേരത്തെ രംഗത്തു വന്ന മുൻ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും സമാനമായ വാദങ്ങളാണ് മുമ്പോട്ടു വെച്ചിരുന്നത്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നതും വ്യവസായങ്ങളുടെ തിരിച്ചടവ് ശേഷി കുറയുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യ നേരിടുന്നത് ഈ ‘ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധി’യാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുമൊരു സാധാരണ മാന്ദ്യമല്ല ഇന്ത്യ നേരിടുന്നതെന്നും, ഒരു മഹാമാന്ദ്യമാണെന്നും അരവിന്ദ് വിശദമാക്കിയിരുന്നു.
ഹാർവാർഡ് സർവ്വകലാശാലയുടെ സെന്റർ ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിനു വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ ആണ് അദ്ദേഹമിത് പാറഞ്ഞത്. ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ ഒന്നാം തരംഗം 2014ല്‍ തുടങ്ങിയിരുന്നെന്നും ഇപ്പോഴത്തേത് കൂടുതല്‍ ശക്തമായ രണ്ടാം തരംഗമാണെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. 2017ല്‍ നോട്ടുനിരോധനത്തിനു ശേഷമാണ് ഈ രണ്ടാംതരംഗം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.