മുംബൈ : മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത്ത് പവാര്‍ എത്തിയേക്കുമെന്ന് സൂചന. നാളെ ശിവസേനയുടേയും എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും അംഗങ്ങളെ ഉള്‍പ്പെടുത്തി മഹാവികാസ് അഖാഡി മന്ത്രിസഭ വികസിപ്പിക്കുകയാണ് നാളെ. ഇതുവരെ മൂന്ന് പാര്‍ട്ടികളില്‍ നിന്നും രണ്ട് വീതം മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറെയും, ശരദ് പവാറും നടത്തിയ ചര്‍ച്ചയിലാണ് അജിത്ത് പവാറിനെ ഉപമുഖ്യമന്ത്രിയായി തിരിച്ചുകൊണ്ടുവരാന്‍ ധാരണയായത്.
എന്‍സിപിയില്‍ നിന്ന് നിലവില്‍ ജയന്ത് പാട്ടീലും ഛഗന്‍ ഭുജ്ബലുമാണ് മന്ത്രിമാരായിട്ടുള്ളത്. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഏക് നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും. കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാട്ടും നിതിന്‍ റാവുത്തും. കോണ്‍ഗ്രസില്‍ നിന്ന് 12 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മന്ത്രിയും കോൺഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബാലാസാഹെബ് തൊറാട്ട് പറഞ്ഞത്.
വിശ്വാസ വോട്ട് തൊട്ടടുത്ത ദിവസം നടത്താനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാല് ദിവസം അധികാരത്തിലിരുന്നതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസും അജിത്ത് പവാറും രാജി വച്ചത്. തുടര്‍ന്ന് ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യം മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. ഒരു മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്.