ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചയില്‍ കൂടുതല്‍ ശക്തിയും ആനുകൂല്യവും യൂറോപ്യന്‍ യൂണിയന്‍റെ സംഘത്തിനായിരിക്കുമെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍.
കൂടുതല്‍ വിശാലമായ വിപണിയും കൂടിയ ജനസംഖ്യയുമാണ് യൂറോപ്യന്‍ യൂണിയനു മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ഫുട്ബോള്‍ മത്സരത്തോടാണ് ഇയു – യുകെ വ്യാപാര ചര്‍ച്ചയെ വരദ്കര്‍ താരതമ്യം ചെയ്തത്.
ബ്രെക്സിറ്റിനു ശേഷം തങ്ങള്‍ ചെറിയൊരു രാജ്യം മാത്രമാണെന്ന സത്യം യു.കെ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരേദ്ക്കറുടെ പ്രസ്താവനയെ തുടർന്ന് രൂക്ഷവിമർശനവുമായി ബ്രിട്ടീഷ് നേതാക്കളും മാധ്യമങ്ങളും രംഗത്തെത്തി. ലോകത്ത് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ബ്രിട്ടനെ മുപ്പത്തിരണ്ടാംസ്ഥാനത്തുള്ള അയർലൻഡ് നേതാവ് പരിഹസിക്കുന്നത് അനൗചിത്യം അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ രക്ഷപ്പെടാനുള്ള വരേദ്ക്കറുടെ ചെപ്പടി വിദ്യയാണ് പ്രസ്താവനയെന്ന് മാധ്യമങ്ങൾ കുറ്റപ്പെടുത്തി