കാൻസർ പരിശോധനയുടെ മറവിൽ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യുകെയിൽ മൂന്ന് ജീവപര്യന്തം ശിക്ഷ. 90 ലൈംഗിക പീഡന കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്.
അമ്പതുകാരനായ മനീഷ് ഷാ എന്നയാളെയാണ് ശിക്ഷിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ 23 സ്ത്രീകളെയും ഒരു പതിനഞ്ചുകാരിയെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്ത വഞ്ചനയുടെ മാസ്റ്റർ എന്നാണ് ശിക്ഷ വിധിച്ച ജഡ്ജി ഇയാളെ വിശേഷിപ്പിച്ചത്.കാന്‍സറിനെതിരായ പ്രതിരോധ ചികിത്സ എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇയാൾ ലൈംഗിക പീഡനം നടത്തിയത്. 25 ലൈംഗിക പീഡന കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
നേരത്തെ 2018 ൽ നടന്ന ഒരു വിചാരണയിൽ 18 കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 90 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ വിചാരണയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി യോനി പരിശോധന, സ്തനപരിശോധന, മലാശയ പരിശോധന എന്നിവ നടത്താൻ സ്ത്രീകളെ പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം മുതലെടുക്കുകയായിരുന്നുവെന്ന് വിചാരണ വേളയിൽ പ്രോസിക്യൂട്ടർ പറഞ്ഞു.
ഭയം അവിശ്വസനീയമായ പ്രചോദനമാണ്, ആരോഗ്യപരമായ ചില ആശങ്കകൾ ക്യാൻസറിനേക്കാൾ ഭയാനകമാണ്. ഡോ. ഷാ അത് ഉപയോഗപ്പെടുത്തുകയും വ്യക്തിപരമായ സംതൃപ്തിക്കായി ഉപയോഗിക്കുകയും ചെയ്തു-പ്രോസിക്യൂട്ടർ വ്യക്തമാക്കി.അതേസമയം ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഷായുടെ ലൈംഗിക ചൂഷണ സ്വഭാവത്തെയും പരിശോധനയിലെ ദേശീയ ആരോഗ്യ സേവന (എൻഎച്ച്എസ്) മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാനുള്ള പ്രവണതയെയും പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടി.
ഇയാൾ രോഗികളെ ആലിംഗനം ചെയ്യാറുണ്ടെന്നും ചുംബിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കെതിരായ പരാതിയിൽ പൊലീസ് അന്വേഷണത്തെ തുടർന്ന് 2013ല്‍ ഷായെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.