റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കോവിഡ് -19 ന്റെ പുതിയ 102 കേസുകൾ കണ്ടെത്തിയതോടെ ആകെ എണ്ണം 785 ആയി.
ഇതോടെ
അയർലണ്ട് ദ്വീപിൽ ആകെ 893 സ്ഥിരീകരിച്ച കേസുകളാണുള്ളത്. നോർത്ത് അയർലണ്ടിൽ
പുതിയ
22 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ എണ്ണം 108 ആയി.
വൈറസ് വ്യാപനം തടയാൻ രോഗികൾക്ക് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും നൽകുകയും, ഇവരുമായുള്ള കോൺടാക്റ്റുകളെ തിരിച്ചറിയുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും എച്ച്എസ്ഇ പറഞ്ഞു.
സ്ഥിരീകരിച്ച കേസുകളുടെ ശരാശരി പ്രായം 44 വയസാണ്.
30% കേസുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ 13 കേസുകൾ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ 2% ആണ്.
സ്ഥിരീകരിച്ച
147 കേസുകൾ (25%) ആരോഗ്യ പ്രവർത്തകരാണ്.
ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇത് ആകെ രോഗികളുടെ 55% ആണ്. കോർക്കിൽ നിന്നാണ് 15% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴി 42%, മറ്റ് കോൺടാക്റ്റുകൾ വഴി 23%, വിദേശ യാത്രയുമായി ബന്ധപ്പെട്ട് 35% എന്നിങ്ങനെയാണ് വൈറസ് വ്യാപനം നടന്നിട്ടുള്ളത്.
“പൊതുജനാരോഗ്യ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ചില പ്രദേശങ്ങളിലെ പബ്ബുകൾ തുറക്കുന്നത് തുടരുകയാണെന്നും,
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഇവ അടപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,
പൊതുജനങ്ങൾ ഒത്തുചേരുന്ന പരിപാടികൾ ഉണ്ടായാൽ അവരെ പിരിച്ചുവിടാനും സാമൂഹ്യ അകലം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കുന്നതിന് കർശന നടപടി സ്വീകരിക്കാനും ഗാർഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും”
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.