ലോകത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,22,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 35,000-ലധികം പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അയർലണ്ടിൽ ഇന്നലെ 10 പേർ കൂടി മരിച്ചതോടെ ആകെ 46 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചു. പുതിയതായി 200 കേസുകൾ കൂടി പോസറ്റീവായതോടെ അയർലണ്ടിലെ ആകെ രോഗബാധിതർ 2615 ആയി ഉയർന്നു. ഇന്ത്യയിൽ ഇതുവരെ മരിച്ചവർ 29. രോഗബാധിതരുടെ എണ്ണം 1030 ആയി ഉയർന്നു.
സ്പെയിനിൽ 838-പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇറ്റലിയില്‍ 756 പേരാണ് മരിച്ചത്. സ്‌പെയിനിലും ഇറ്റലിയിലുമായി ആകെ മരണം 17000 കടന്നു. ഇറ്റലിയില്‍ ആകെ മരണം 11000 ഉം സ്‌പെയിനില്‍ 6700 മാണ്.
അമേരിക്കയില്‍ മരണം 3000 ത്തോടടുക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ മരിച്ചത് 500 ഓളം പേരാണ്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. കൊറോണ മൂലം അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണകക്കിന് പേര്‍ രോഗബാധിതരാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ അന്തോണി ഫൗസി സി.എന്‍.എന്‍.ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
ഫ്രാന്‍സില്‍ 300, യുകെയില്‍ 210, ഇറാനില്‍ 123, റഷ്യ 8 എന്നിങ്ങനെ
മരണങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയില്‍ 1540 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.