കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ പാലിക്കാത്ത പൗരൻമാരെ അറസ്റ്റ് ചെയ്യുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഗാർഡയ്ക്ക് പ്രതേക അധികാരങ്ങൾ നൽകിയിരുന്നു.
അനാവശ്യ യാത്രകൾ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ ഗാർഡയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും മൂന്നു തവണ താക്കീത് നൽകിയതിനു ശേഷം മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്ന് ഗാർഡയ്ക്ക് നിർദ്ദേശം നൽകും. ഞായറാഴ്ച രാത്രി വരെ ഗാർഡയ്ക്ക് നൽകിയിട്ടുള്ള പ്രതേക അധികാരം നിലനിൽക്കും. ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ഈ അധികാരവും അതിനോടൊപ്പം നീട്ടി നൽകാനാണ് സാധ്യത.
അവശ്യ ജോലികൾക്കായി യാത്രചെയ്യുന്ന ആളുകൾ ഗാർഡയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
യാത്ര ചെയ്യുന്ന ആളുകളുടെ പേരും വിലാസവും യാത്രയ്ക്കുള്ള കാരണവും ഗാർഡയ്ക്ക് അന്വേഷിക്കും. പേരും വിലാസവും നൽകാൻ വിസമ്മതിക്കുന്നവരെ ഗാർഡയ്ക്ക് അറസ്റ്റ് ചെയ്യാം.
ജനങ്ങൾ കഴിവതും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു.